Investments

കേന്ദ്രസര്‍ക്കാറിന്റെ വാദങ്ങള്‍ പൊളിഞ്ഞു; ആദായ നികുതിദായകരുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ന്യൂഡല്‍ഹി: ആദായ നികുതിദായകരുടെ എണ്ണത്തില്‍ ഒരു ശതമാനം ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2016ലെ നോട്ട് നിരോധനത്തിന് ശേഷം  ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനവുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഇതുമൂലമാണ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇത് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുമെന്നാണ് ബ്രോക്കറേജ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ വന്‍ കുറവാണ് കോട്ടക് സെക്യൂരിറ്റീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോക്കറേജ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 2018ല്‍ 67.5 മില്യണ്‍ ആളുകളാണ് ഇന്‍കംടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചിരുന്നത്. എന്നാലിത് 2019 ലെത്തിയപ്പോള്‍ 66.8 മില്യണായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. 

നോട്ട്  നിരോധനത്തിന് ശേഷം രാജ്യത്തെ സാമ്പത്തിക ഇടപാടുകളില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നും നികുതിയിനത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. കള്ളപ്പണത്തിന്റെ ഒഴുക്ക് നോട്ട് നിരോധനം മൂലം ഇല്ലാതാകുമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ വാദത്തെ പൊളിക്കുകയാണ് ബ്രോക്കറേജ് റിപ്പോര്‍ട്ട്. നികുതിദായകരുടെ  എണ്ണം കുറഞ്ഞത് മൂലം നികുതിയിനത്തില്‍ ലഭിക്കുന്ന വരുമാനത്തിലും വന്‍ ഇടിവ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നുണ്ട്.

 

Author

Related Articles