News

തോമസ് കുക്കിന്റെ ജര്‍മ്മന്‍ വിഭാഗവും പാപ്പരായി; 2000 പേര്‍ക്ക് ജോലി നഷ്ടപ്പെടും

ബര്‍ലിന്‍: തോമസ് കുക്കിന്റെ ജര്‍മ്മന്‍ വിഭാഗവും പാപ്പരായി പ്രഖ്യാപിച്ചു. അതേസമയം സ്ഥാപനത്തെ മാതൃ സ്ഥാപനത്തില്‍ നിന്ന് വേര്‍പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള നടപടികളും തുടങ്ങുന്നുണ്ടെന്നാണ് ജര്‍മ്മനിയിലെ തോമസ് കുക്ക് അധികൃതര്‍ പറയുന്നത്. കമ്പനി പാപ്പരായത് മൂലം 2000 പേര്‍ക്ക് ജോലി നഷ്ടമാകും. അതേസമയം നിക്ഷേപകരുമായും, പങ്കാളുകരുമായും നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷകളുണ്ടെന്നാണ് കമ്പനി പറയുന്നത്. 

എന്നാല്‍ തോമസ് കുക്ക് ജര്‍മ്മന്‍ വിങ് വഴി സൂറിച്ച് ഇന്‍ഷുറന്‍സ് വഴി കവറേജ് ലഭിക്കുമെന്ന് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുമുണ്ട്. അതേസമയം 178 വര്‍ഷത്തോളം പഴക്കമുള്ള കമ്പനിയില്‍ നിന്ന് 22000 പേര്‍ക്ക് ജോലി നഷ്ടമായേക്കും. ബ്രിട്ടനില്‍ മാത്രം 9000  പേരാണ്  കമ്പനിയില്‍ ജോലി ചെയ്തിരുന്നത്. ലോകത്താകമാനം കമ്പനിക്ക് ഓഫീസുകളും, ഉപഭോതാക്കളും ഉണ്ടായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനി ഇപ്പോള്‍ പൂട്ടുന്നതെന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 25 കോടി ഡോളര്‍ ബാധ്യതയുള്ള കമ്പനി പിടിച്ചു നില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പൂട്ടിപ്പോകേണ്ട അവസ്ഥയിലേക്കെത്തിയിട്ടുള്ളത്.  മാത്രമല്ല, ഓഫീസുകളുടെ പ്രവര്‍ത്തനവും വിമാന സര്‍വീസുകളും നിര്‍ത്തിയതായി കമ്പനി ട്വിറ്ററിലൂടെ വ്യക്തമാക്കുകയും ചെയ്തു. 

അതേസമയം തോമസ് കുക്കുവഴി ബുക്ക് ചെയ്ത് വിനോദ സഞ്ചാരത്തിനുപോയ 1,65,000-ഓളം സഞ്ചാരികളാണ് വിദേശത്ത് കുടുങ്ങിയിട്ടുള്ളതെന്ന് ബ്രിട്ടീഷ് അധികൃതര്‍ കണക്കാക്കുന്നു. ഇവരെ തിരിച്ച് ബ്രിട്ടനിലെത്തുന്നതിന് 40 ജമ്പോജെറ്റുകള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് രണ്ടാഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്. മുഴുവന്‍ വിനോദസഞ്ചാരികളെയും തിരികെ ബ്രിട്ടനിലെത്തിക്കുന്നതുവരെ പ്രതിസന്ധി തുടരുമെന്നും അധികൃതര്‍ സൂചിപ്പിക്കുന്നു.

Author

Related Articles