News

അടുത്ത 6 മാസത്തിനുള്ളില്‍ 43 ശതമാനം സ്ത്രീകളെ നിയമിക്കാനൊരുങ്ങി എംഎസ്എംഇ മേഖല

നിരവധി സ്റ്റാര്‍ട്ടപ്പുകളും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുമാണ് (എംഎസ്എംഇ) കഴിഞ്ഞ എട്ട് മാസത്തിനുള്ളില്‍ അവരുടെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കിയത്. കൊവിഡ് മഹാമാരി അവരുടെ ബിസിനസിനെയും വരുമാനത്തെയും സാരമായി ബാധിച്ചതിനാല്‍ സ്ത്രീ ജീവനക്കാരുടെ എണ്ണം 31 ശതമാനം കുറയ്ക്കുകയുണ്ടായി. കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ ഫലത്തില്‍ പല ബിസിനസുകളും ചെലവ് ചുരുക്കുകയും ചിലത് താല്‍ക്കാലികമായി അല്ലെങ്കില്‍ ശാശ്വതമായി അടച്ചുപൂട്ടുകയും ചെയ്തതായി പറയുന്നു. സ്റ്റാര്‍ട്ടപ്പുകള്‍, എംഎസ്എംഇകള്‍, സംരംഭകര്‍ എന്നിവരില്‍ നിന്നുള്‍പ്പടെ 7,000 ത്തിലധികം പ്രതികരണങ്ങള്‍ ലഭിച്ച സര്‍വേയില്‍, അടുത്ത 6 മാസത്തിനുള്ളില്‍ ജോലിക്കാരെ സംബന്ധിച്ച കാഴ്ചപ്പാടിനൊപ്പം, തൊഴില്‍ ശക്തി ക്രമീകരണങ്ങളും കോവിഡ് മൂലമുള്ള സ്ത്രീകളുടെ തൊഴില്‍ പ്രത്യാഘാതവും പരിശോധിക്കുന്നു.
 
25 ശതമാനം സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇകളും തങ്ങളുടെ ബിസിനസ്സ് നിര്‍ത്തിവച്ചിരിക്കുകയാണെന്നും എല്ലാ തൊഴിലാളികളെയും പറഞ്ഞു വിട്ടയച്ചതായും സര്‍വേ കണ്ടെത്തി. തങ്ങളുടെ ജീവനക്കാരുടെ എണ്ണം 50% അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുറഞ്ഞുവെന്ന് 15% പേര്‍ പറയുന്നു. ജീവനക്കാരുടെ എണ്ണത്തില്‍ 25-50% ഇടിവുണ്ടായെന്ന് 19% പേരും അഭിപ്രായപ്പെടുന്നു. മറ്റൊരു 19% പേര്‍ തങ്ങളുടെ തൊഴില്‍ ശക്തി 25% വരെ കുറഞ്ഞുവെന്നും പറഞ്ഞു. 6% പേര്‍ മാത്രമാണ് തങ്ങളുടെ തൊഴില്‍ ശക്തി വര്‍ദ്ധിച്ചതെന്നും 16% പേര്‍ക്ക് പ്രീ-കോവിഡ് കാലയളവിലെപ്പോലെ തന്നെ ജീവനക്കാരുണ്ടെന്നും വ്യക്തമാക്കുന്നു. എങ്കിലും, പാന്‍ഡെമിക് മൂലമുള്ള തൊഴില്‍ ശക്തി ക്രമീകരണം വനിതാ ജീവനക്കാരെ ഏറ്റവും കൂടുതല്‍ ബാധിച്ചുവെന്ന് സര്‍വേ അവകാശപ്പെടുന്നു. കോവിഡ് -19 പാന്‍ഡെമിക്കിന്റെ 8 മാസത്തിനിടെ ഒരു ബിസിനസ്സ് പോലും വനിതാ ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടില്ല.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 7% പേര്‍ തങ്ങളുടെ തൊഴില്‍ വിഭാഗത്തിലെ സ്ത്രീകളില്‍ 50-100% വരെ കുറച്ചതായി അഭിപ്രായപ്പെട്ടു, വനിതാ ജീവനക്കാര്‍ 25-50% വരെ കുറഞ്ഞെന്ന് 12% പേരും വ്യക്തമാക്കി. എന്നിരുന്നാലും, ഒരു കൂട്ടം സ്റ്റാര്‍ട്ടപ്പുകളും എംഎസ്എംഇകളും അടുത്ത 6 മാസത്തിനുള്ളില്‍ തങ്ങളെ നിയമിക്കുകയും സ്ത്രീകളെ അവരുടെ ബിസിനസില്‍ നിയമിക്കുകയും ചെയ്യുമെന്ന് അവകാശപ്പെടുന്നു. 1-5 വനിതാ ജോലിക്കാരെ നിയമിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് 30% പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ 13% പേര്‍ 6-10 വനിതാ ജോലിക്കാരെ നിയമിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും 7% സ്ത്രീകളെ നിയമിക്കുന്നതിനെക്കുറിച്ച് ഉറപ്പില്ലെന്നും 50% പേര്‍ ഒരു വനിതാ ജോലിക്കാരെയും നിയമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു. ആത്മനിഭര്‍ ഭാരത് പദ്ധതിയിലൂടെ ഈ ചെറുകിട വ്യവസായങ്ങളെ സഹായിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ ബിസിനസ്സുകളില്‍ നിന്നുള്ള പ്രതിരണങ്ങള്‍ക്ക് അതിന്റെ ഗുണങ്ങള്‍ പരിമിതവുമാണ്.

Author

Related Articles