News

സബ്യസാചിയുടെ 51 ശതമാനം ഓഹരികളും ഏറ്റെടുത്ത് ആദിത്യ ബിര്‍ള

ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ഫാഷന്‍ കമ്പനികളിലൊന്നായ സബ്യസാചി തങ്ങളുടെ 51 ശതമാനം ഓഹരികളും ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീടെയ്ല്‍ ലിമിറ്റഡിന് വിറ്റു. എന്നാല്‍ ഇത്രയും ഓഹരികള്‍ക്ക് എത്ര വിലയായെന്ന് ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല. 1999 മുതല്‍ ഇന്ത്യയിലെ റീടെയ്ല്‍ ഫാഷന്‍ രംഗത്ത് പ്രമുഖ സ്ഥാനമാണ് സബ്യസാചിക്ക് ഉണ്ടായിരുന്നത്.

കൊല്‍ക്കത്തയില്‍ ചെറിയ രീതിയില്‍ ആരംഭിച്ച സഭ്യസാചി മുഖര്‍ജി പിന്നീട് തന്റെ തന്നെ പേരിലുള്ള വന്‍ ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ലക്ഷ്വറി ഫാഷന്‍ ഹൗസായാണ് സഭ്യസാചി വളര്‍ന്നത്. സബ്യസാചിയെ ആഗോള ലക്ഷ്വറി ഹൗസായി വളര്‍ത്താനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ആലോചന. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ പരമ്പരാഗത വസ്ത്രങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണിയൊരുക്കി വന്‍ സ്വീകാര്യത നേടിയെടുക്കുകയാണ് ലക്ഷ്യം.

ആദിത്യ ബിര്‍ള ഫാഷന്‍ ആന്റ് റീടെയ്ല്‍ ലിമിറ്റഡിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 8788 കോടിയുടെ വരുമാനം ഉണ്ടായിരുന്നു. ഫാഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ബില്യണ്‍ ഡോളര്‍ കമ്പനിയെന്ന ഖ്യാതിയും ഇവര്‍ക്കുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വളര്‍ച്ച ലക്ഷ്യമിട്ടാണ് ഓഹരികള്‍ വില്‍ക്കുന്നതെന്ന് സബ്യസാചി ബ്രാന്റിന്റെ സ്ഥാപകനും സിഇഒയുമായ സബ്യസാചി മുഖര്‍ജി പറഞ്ഞു.

Author

Related Articles