News

4 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഡല്‍ഹി മെട്രോയ്‌ക്കെതിരെ അനില്‍ അംബാനിയ്ക്ക് ജയം

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുമായി നാല് വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കപരിഹാര കേസില്‍ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിന് ജയം. സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ചാണ് കേസില്‍ അനില്‍ അംബാനിക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. 46.6 ബില്യണ്‍ രൂപ മൂല്യമുള്ള കേസിലാണ് അംബാനിക്ക് വിജയം.

അംബാനിക്ക് നിര്‍ണായക വിജയം നല്‍കുന്നതാണ് സുപ്രീംകോടതി വിധി. വായ്പകളുടെ പേരില്‍ അംബാനി ജപ്തി നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ കൂടിയാണ് സുപ്രീംകോടതിയില്‍ നിന്ന് റിലയന്‍സിന് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. സുപ്രീംകോടതി വിധിക്ക് പിന്നാലെ റിലയന്‍സിന്റെ ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നു.

കേസില്‍ നിന്ന് ലഭിക്കുന്ന പണം വായ്പ ബാധ്യത തീര്‍ക്കാനായി ഉപയോഗിക്കുമെന്ന് റിലയന്‍സ് അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. 2008ലാണ് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറും ഡല്‍ഹി മെട്രോയും തമ്മില്‍ കരാറുണ്ടാക്കുന്നത്. രാജ്യത്തെ ആദ്യ സിറ്റി റെയില്‍ പ്രൊജക്ട് 2038 വരെ നടത്താനായിരുന്നു കരാര്‍. എന്നാല്‍, തര്‍ക്കങ്ങളെ തുടര്‍ന്ന് എയര്‍പോര്‍ട്ട് മെട്രോ പ്രൊജക്ടില്‍ നിന്നും റിലയന്‍സ് പിന്മാറി. തുടര്‍ന്ന് കരാര്‍ ലംഘനത്തിന് ഡല്‍ഹി മെട്രോക്ക് എതിരെ കേസ് നല്‍കുകയും ചെയ്തു.

Author

Related Articles