News

സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികള്‍

ന്യൂഡല്‍ഹി: സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടന. സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ടെലികോം വകുപ്പിന് മുന്നില്‍ ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉള്‍പ്പെട്ടതാണ് സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.

അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കിലും ലേലം വിജയകരമാവില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുന്‍പാണ് ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്രത്തിന് കത്തയച്ചത്. 2022 ഏപ്രില്‍ - മെയ് മാസത്തിനിടയില്‍ 5ജി സ്‌പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ വില വലിയൊരു വെല്ലുവിളിയായി നില്‍ക്കുന്നത് കമ്പനികള്‍ ഉന്നയിക്കുന്നു. വില കുറച്ചാല്‍ മാത്രമേ കൂടുതല്‍ ശക്തമായി ലേലത്തില്‍ പങ്കെടുക്കാനാവൂ എന്നാണ് കമ്പനികളുടെ വാദം.

അടിസ്ഥാന വില കുറച്ചില്ലെങ്കില്‍ ഇനിയുമൊരിക്കല്‍ കൂടി സ്‌പെക്ട്രം വാങ്ങാന്‍ ആളുണ്ടാവില്ലെന്ന് വൊഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടര്‍ രവീന്ദര്‍ തക്കാര്‍ പറയുന്നു. ഇപ്പോള്‍ 5ജി സ്‌പെക്ട്രം 3.3 - 3.6 ഗിഗാ ഹെര്‍ട്‌സ് ബാന്റിന്റെ അടിസ്ഥാന വില യൂണിറ്റിന് 492 കോടി രൂപയാണ്. ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിതെന്നാണ് കമ്പനികളുടെ വിമര്‍ശനം. അതേസമയം നിലവില്‍ ലഭിച്ചിരിക്കുന്ന 5 ജി സ്‌പെക്ട്രം വഴി വിവിധ ബാന്റുകളില്‍ ഇന്റര്‍നെറ്റ് ലഭ്യതയുടെ പരീക്ഷണം ടെലികോം കമ്പനികള്‍ തുടങ്ങിക്കഴിഞ്ഞു.

Author

Related Articles