Banking

ഇന്ത്യന്‍ എന്‍ബിഎഫ്‌സികള്‍ക്ക് കൈയ്യയച്ച് കടംനല്‍കി വിദേശനിക്ഷേപകര്‍;കൂടുതല്‍ കടങ്ങള്‍ ആകര്‍ഷിച്ച് ബജാജും ടാറ്റയും

ഇന്ത്യന്‍ ബാങ്ക് ഇതര സാമ്പത്തിക സേവനമേഖലയിലെ ചില സ്ഥാപനങ്ങള്‍ക്ക് വിദേശനിക്ഷേപകര്‍ കൈയ്യയച്ച് സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആഭ്യന്തര വിപണിയില്‍ നിന്ന് ലഭിക്കുന്ന വായ്പയേക്കാള്‍ പലിശയും പ്രൊസസിങ് ഫീസും കുറവാണ് ഇത്തരം വിദേശവായ്പകള്‍ക്ക്. വായ്പാ വിപണിയിലെ നിക്ഷേപകരാണ് ഈ മാന്ദ്യകാലത്ത് ഇന്ത്യന്‍ എന്‍ബിഎഫ്‌സികള്‍ക്ക് തുണയാകുന്നത്. തായ്വാന്‍ ,ജപ്പാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണിത്. ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം പുറത്തുവിട്ടത്.

ടാറ്റാ ക്യാപിറ്റല്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്,എല്‍ ആന്റ് ടി ഫിനാന്‍സ് ലിമിറ്റഡ് ,ഫുള്ളര്‍ടണ്‍ ഇന്ത്യ ക്രെഡിറ്റ് കമ്പനി എന്നിവ അടക്കം ഉയര്‍ന്ന റേറ്റിങ്ങിലുള്ളവര്‍ക്കാണ് ഈ ഗുണം ലഭിച്ചിരിക്കുന്നത്. സമീപകാലങ്ങളില്‍ ഇത്തരം കമ്പനികള്‍ വിദേശവിപണിയില്‍ നിന്ന് വായ്പ തേടിയിരുന്നു.ഇന്ത്യന്‍ മാര്‍ക്കറ്റിലെ പ്രതിസന്ധികളില്‍ പേടിയില്ലാതെയാണ് ഇവര്‍ക്ക് വായ്പ ലഭിക്കുന്നത്. എന്നാല്‍ ഒരുവിഭാഗം സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഈ ഗുണം ലഭിക്കുന്നത്.

കാരണം മറ്റ് ഇന്ത്യന്‍ എന്‍ബിഎഫ്‌സികള്‍ കിട്ടാക്കടവും പ്രതിസന്ധിയും മൂലം വലയുകയാണ്.ഓഗസ്റ്റില്‍ എച്ച്ഡിഎഫ്‌സി സ്വന്തമാക്കിയ മൂന്ന് വര്‍ഷത്തേക്കുള്ള വായ്പയ്ക്ക് ആകെ 6.7 ശതമാനം മാത്രമാണ് പലിശ നല്‍കേണ്ടി വരുന്നത്. സെപ്തംബറില്‍ പുറത്തിറക്കിയ ആഭ്യന്തരബോണ്ടുകളുടെ 7.28% പലിശയേക്കാള്‍ കുറവാണിതെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് 575 ബില്യണ്‍ ഡോളറിന് തുല്യമായ വായ്പയാണ് ലഭിച്ചത്.

Author

Related Articles