News

ഇപിഎഫ്: പലിശ 8.5 ശതമാനം തന്നെ

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടി(ഇപിഎഫ്)ന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ പലിശ അംഗങ്ങളുടെ അക്കൗണ്ടില്‍ ഉടനെ വരവുവെച്ചേക്കും. 8.5 ശതമാനം പലിശ തന്നെ ഈ വര്‍ഷവും നല്‍കാന്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഇപിഎഫ്ഒ യോഗം തീരുമാനിച്ചിരുന്നുവെങ്കിലും ധനമന്ത്രാലയത്തിന്റെ തീരുമാനം വൈകുകയായിരുന്നു.  

പിപിഎഫ് ഉള്‍പ്പടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ നിലവിലെ പലിശയുമായി താരതമ്യംചെയ്യുമ്പോള്‍ വലിയ വ്യത്യാസമുള്ളതിനാലാണ് ധനമന്ത്രാലം ഇക്കാര്യത്തില്‍ മറുപടി ആവശ്യപ്പെട്ടത്. വരിക്കാര്‍ക്ക് 8.5ശതമാനം പലിശനല്‍കാന്‍ കഴിയുമെന്ന വിശദീകരണമാണ് ഇപിഎഫ്ഒ നല്‍കിയതെന്നറിയുന്നു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം 70,300 കോടി രൂപയുടെ വരുമാനമാണ് ഇപിഎഫ്ഒക്ക് ലഭിച്ചത്. ഇക്വിറ്റി നിക്ഷേപത്തില്‍നിന്ന് ലാഭമെടുത്തതിലൂടെ 4,000 കോടിയും ഡെറ്റ് നിക്ഷേപത്തില്‍നിന്ന് 65,000 കോടിയുമാണ് ലഭിച്ചത്. വരിക്കാര്‍ക്ക് 8.5ശതമാനം പലിശ നല്‍കിയാലും 300 കോടി രൂപ അധികമായുണ്ടാകും. മുന്‍വര്‍ഷം ഈതുക 1000 കോടിയായിരുന്നു. ഡെറ്റ് നിക്ഷേപത്തില്‍ നിന്ന് വരുമാനം കുറഞ്ഞെങ്കിലും ഓഹരിയില്‍ നിന്ന് മികച്ച ആദായംനേടാനായതാണ് മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പലിശനല്‍കാന്‍ ഇപിഎഫ്ഒക്കായത്.

Author

Related Articles