News

ഇന്ത്യയുടെ റേറ്റിംഗ് നെഗറ്റിവില്‍ തന്നെ നിലനിര്‍ത്തി ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സോവര്‍ജിന്‍ റേറ്റിംഗ് 'ബിബിബി'യിലും കാഴ്ചപ്പാട് 'നെഗറ്റിവ്' എന്നതിലും നിലനിര്‍ത്തുന്നതായി ഫിച്ച് റേറ്റിംഗ്‌സ്. ഉയര്‍ന്ന പൊതു കടത്തെ കുറിച്ചുള്ള ആശങ്കകളും കൊറോണ വൈറസ് കേസുകളുടെ സമീപകാലത്തെ കുതിച്ചുചാട്ടം വളര്‍ച്ചയില്‍ സൃഷ്ടിക്കുന്ന ആഘാതത്തെയും പരിഗണിച്ചാണ് ഇന്ത്യയെ കുറിച്ചുള്ള ദീര്‍ഘകാര കാഴ്ചപ്പാട് നെഗറ്റിവില്‍ തന്നെ നിലനിര്‍ത്തുന്നതെന്ന് റേറ്റിംഗ് ഏജന്‍സി വിശദീകരിക്കുന്നു.

ഇപ്പോഴും ഇടത്തരം കാലയളവില്‍ ശക്തമായ വളര്‍ച്ചാ കാഴ്ചപ്പാടാണ് ഇന്ത്യക്കുള്ളത്. ശക്തമായ വിദേശ കരുതല്‍ ശേഖരവും ബാഹ്യ വെല്ലുവിളികളില്‍ നിന്ന് പ്രതിരോധം സൃഷ്ടിക്കുന്നു. എന്നാല്‍ ഇതിനെ തുലനം ചെയ്യുന്ന തരത്തില്‍ ഉയര്‍ന്ന പൊതു കടം, ദുര്‍ബലമായ ധനകാര്യ മേഖല, പിന്നോട്ടു വലിക്കുന്ന ചില ഘടനാപരമായ ഘടകങ്ങള്‍ എന്നിവ നിലനില്‍ക്കുന്നുവെന്ന് ഫിച്ച് റേറ്റിംഗ്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.   

വിശാലമായ ധനക്കമ്മി ക്രമേണ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഉയര്‍ന്ന ജിഡിപി വളര്‍ച്ചയിലേക്ക് മടങ്ങാനുള്ള ഇന്ത്യയുടെ കഴിവിനെ കൂടുതല്‍ ബാധിക്കും. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 12.8 ശതമാനം വളര്‍ച്ച രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടാകുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായി കുറയും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനത്തിന്റെ ഇടിവ് ജിഡിപിയില്‍ ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

Author

Related Articles