News

ലോക്ക്ഡൗണില്‍ റദ്ദാക്കിയ വിമാന യാത്രയുടെ മുഴുവന്‍ പണവും തിരികെ ലഭിക്കും: ഡിജിസിഎ

ലോക്ക്ഡൗണില്‍ വിമാന സര്‍വീസ് റദ്ദാക്കേണ്ടി വന്ന യാത്രക്കാര്‍ക്ക് പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായി. പല റൂട്ടിലേക്കും വിമാനയാത്ര പുനസ്ഥാപിക്കപ്പെട്ടതുമുതല്‍ റീഫണ്ട് സംവിധാനം ഉടന്‍ ലഭ്യമാക്കണമെന്നത് സംബന്ധിച്ച അപേക്ഷകളുടെ പ്രളയമായിരുന്നു. പ്രവാസി ലീഗല്‍ സെല്‍, എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ എന്നിവര്‍ റീഫണ്ട് സംബന്ധിച്ച് പെറ്റീഷനും ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വിമാന കമ്പനികള്‍ സ്വീകരിക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡിജിസിഎ) )അറിയിക്കുകയായിരുന്നു. ഈ ശുപാര്‍ശയ്ക്ക് ഇപ്പോള്‍ സുപ്രീംകോടതി അംഗീകാരം ലഭിച്ചിരിക്കുകയാണ്.

ലോക്ഡൗണ്‍ മൂലം വിമാനക്കമ്പനികള്‍ റദ്ദാക്കിയ ഫ്ളൈറ്റ് യാത്രയുടെ ടിക്കറ്റ് നിരക്കാകും യാത്രക്കാര്‍ക്ക് തിരികെ ലഭിക്കുക. മാര്‍ച്ച് 25 ന് ശേഷം മെയ് 24 വരെ ക്യാന്‍സല്‍ ആക്കിയ എല്ലാ വിമാന യാത്രാ നിരക്കും ഇതില്‍ ഉള്‍പ്പെടുന്നുവെന്നാണ് അറിയുന്നത്. റീഫണ്ട് നല്‍കിയില്ലെങ്കില്‍ 2021 മാര്‍ച്ച് 31 ന് മുമ്പായി നടത്തുന്ന യാത്രകളില്‍ ഈ ഫണ്ട് മറ്റ് യാത്രാ ബുക്കിംഗില്‍ ഇളവ് ചെയ്യാനുള്ള 'ക്രെഡിറ്റ് ഷെല്‍' ഓപ്പണ്‍ ചെയ്യാനാണ് കമ്പനികള്‍ക്ക് കോടതിയുടെ നിര്‍ദേശം.

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പും വിമാനക്കമ്പനികളുടെ ഭാഗത്ത് നിന്ന് ലഭിക്കണം. ആഭ്യന്തര സര്‍വീസാണോ രാജ്യാന്തര സര്‍വീസാണോ ഇളവോടെയുള്ള ബുക്കിംഗില്‍ ലഭ്യമായത് എന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ വിമാന കമ്പനികള്‍ യാത്രക്കാരെ അറിയിച്ചിട്ടില്ല. പൂര്‍ണമായ റീഫണ്ട് നല്‍കുന്നതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചെങ്കിലും വിസ്താര, എയര്‍ ഏഷ്യ എന്നിവരുടെ റീഫണ്ട് രീതി ഇരു കമ്പനികളും വ്യക്തമാക്കിയിട്ടില്ല.

Author

Related Articles