News

മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉല്‍പാദിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു

തിരുവനന്തപുരം: ലാഭകരമല്ലാത്തതിനാല്‍ മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉല്‍പാദിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറുന്നു. കുറഞ്ഞ ചെലവില്‍ സ്പിരിറ്റ് നിര്‍മിക്കാന്‍ പുതിയ പഠനം നടത്തുമെന്ന് കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം അറിയിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. മരച്ചീനിയില്‍ നിന്നു ഒരു ലീറ്റര്‍ സ്പിരിറ്റ് നിര്‍മിക്കാന്‍ 90 രൂപയോളം ചെലവ് വരും.

എന്നാല്‍ സംസ്ഥാനത്ത് നിലവില്‍ 60 രൂപയ്ക്ക് സ്പിരിറ്റ് കിട്ടും. സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ സംസ്ഥാനത്ത് മരച്ചീനി ഉല്‍പാദനം ഇരട്ടിയിലേറെയാവുകയും കിലോയ്ക്ക് 5 രൂപ പോലും കര്‍ഷകന് കിട്ടാത്ത സ്ഥിതിയുമാണുള്ളത്.  ഈ സാഹചര്യത്തിലാണ് മരച്ചീനിയില്‍നിന്നു സ്പിരിറ്റ് ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പരിഗണിക്കണമെന്ന ആശയം മന്ത്രി ബാലഗോപാല്‍ മുന്നോട്ടു വച്ചത്.

തിരുവനന്തപുരം ശ്രീകാര്യത്തുള്ള കിഴങ്ങുവിള ഗവേഷണ കേന്ദ്രം 1983ല്‍ തന്നെ മരച്ചീനിയില്‍നിന്നു സ്പിരിറ്റ് ഉല്‍പാദിപ്പിക്കുന്നതു സംബന്ധിച്ച പഠനം  നടത്തി പേറ്റന്റ് നേടിയിരുന്നു. അതേസമയം, പഠനം ഉപേക്ഷിച്ചിട്ടില്ലെന്നും പൈലറ്റ് പ്ലാന്റ് സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കിഴങ്ങുവിള ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ.എം.എന്‍.ഷീല പറഞ്ഞു.

Author

Related Articles