News

പ്രവര്‍ത്തനം നിലച്ചുപോയ ജെറ്റ് എയര്‍വേസിനെ രക്ഷിക്കാന്‍ കോര്‍പ്പറേറ്റ് ഭീമനായ ഹിന്ദുജ ഗ്രൂപ്പ്; ജെറ്റ് എയര്‍വെയ്‌സ് ഇനിയും പറന്നുയരുമോ?

ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധി മൂലം പ്രവര്‍ത്തനം നിലച്ചുപോയ ജെറ്റ് എയര്‍വേയ്‌സ് വിമാനകമ്പനിഏറ്റെടുക്കുമെന്ന് സൂചന. വിമാനക്കമ്പനിയുടെ നിയമപരമായ ബാധ്യതകളില്‍ നിന്ന് ജെറ്റ് എയര്‍വേസിനെ ഒഴിവാക്കി കൊടുക്കുകയാണെങ്കില്‍, പ്രവര്‍ത്തനരഹിതമായ കമ്പനിയെ വാങ്ങാന്‍ തയ്യാറെന്ന് ഹിന്ദുജ ഗ്രൂപ്പ് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുന്നത്.

'ജെറ്റിന്റെ നിലനില്‍പ്പിനെ സഹായിക്കാന്‍ സര്‍ക്കാര്‍ അധികാരികള്‍ ഞങ്ങളെ സമീപിച്ചതാണ് ഞങ്ങള്‍ താല്‍പര്യം കാണിക്കാന്‍ കാരണം. ബാങ്കുകള്‍ പോലും ഞങ്ങളെ സമീപിച്ചു,' ലണ്ടന്‍ ആസ്ഥാനമായുള്ള ഗ്രൂപ്പിന്റെ കോ-ചെയര്‍മാന്‍ ഗോപിചന്ദ് പി. ഹിന്ദുജ പറഞ്ഞു. ആദ്യ ഘട്ടത്തില്‍ താത്പര്യം പ്രകടിപ്പിച്ച ഹിന്ദുജ ഗ്രൂപ്പ്, പിന്നീട് ജെറ്റ് എയര്‍വേസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

''ഞങ്ങള്‍ എന്തിനാണ് പുറകോട്ട് പോയത്? കാരണം എന്‍സിഎല്‍ടി (നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍) മുന്‍കാല പ്രശ്‌നങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നില്ല. അതിനാല്‍, ഞങ്ങള്‍ ജെറ്റ് എയര്‍വേസിലേക്ക് പോകുകയാണെങ്കില്‍, ഞങ്ങള്‍ക്ക് മുന്‍കാല പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. ഞങ്ങള്‍ക്ക് ഒരു ക്ലീന്‍ ചിറ്റ് വേണമെന്ന് ഞങ്ങള്‍ പറഞ്ഞു,' ഗ്രൂപ്പിന്റെ ഇന്ത്യ ഓപ്പറേഷന്‍സ് ചെയര്‍മാനും ഗോപിചന്ദ് പി. ഹിന്ദുജയുടെ ഇളയ സഹോദരനുമായ അശോക് ഹിന്ദുജ പറഞ്ഞു ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിസന്ധി പരിഹരിക്കാന്‍ 400കോടിയുടെ സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും, അത് നല്‍കാന്‍ ബാങ്കുകളുടെ കണ്‍സോഷ്യം തയ്യാറായില്ല. ഇതോടെയാണ് അടച്ചുപൂട്ടല്‍ ഭീഷണിയിലേക്ക് കമ്പനി മാറിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ആയിരക്കണക്കിന് ജീവനക്കാരാണ് പെരുവഴിയിലായത്. തുടര്‍ന്ന് കമ്പനി സ്ഥാപകന്‍ നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍ എന്നിവര്‍ ബോര്‍ഡ് അംഗത്വം രാജിവെക്കുകയായിരുന്നു. ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനകമ്പനിയാണ് ജെറ്റ് എയര്‍വേയ്‌സ്. ബജറ്റ് വിമാനങ്ങളുടെ ബാഹുല്യവും, മാനേജ്മെന്റിന്റെ പ്രവര്‍ത്തന പരാജയവുമാണ് ജെറ്റിനെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

Author

Related Articles