News

'ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യം പ്രതീക്ഷിച്ചതിലും അപ്പുറം'; പാരിസ്ഥിതിക പ്രശ്‌നങ്ങളും കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും രാജ്യത്തെ ബാധിച്ചുവെന്ന് ഐഎംഎഫ്

വാഷിങ്ടണ്‍: രാജ്യത്ത് സാമ്പത്തിക രംഗം ശക്തമായ മാന്ദ്യം നേരിടുന്ന വേളയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്ന വേളയിലാണ് ഇക്കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിച്ച് അന്താരാഷട്ര നാണ്യ നിധിയും (ഐഎംഎഫ്) രംഗത്തെത്തിയിരിക്കുന്നത്. പാരിസ്ഥിതിക കാരണങ്ങളും കോര്‍പ്പറേറ്റ് മേഖലയിലെ തളര്‍ച്ചയും ഇന്ത്യയുടെ വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും ഇപ്പോള്‍ ഇന്ത്യയിലുള്ള സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും ദുര്‍ബലമാണെന്നും ഐഎംഎഫ് അറിയിച്ചു.

മാത്രമല്ല ബാങ്കിതര സ്ഥാപനങ്ങളേയും സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടുണ്ടെന്നും ഏപ്രില്‍- ജൂണ്‍ പാദത്തിലെ വളര്‍ച്ച ഏഴ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ എട്ട് ശതമാനമായിരുന്നു വളര്‍ച്ച. 

2019-20 വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഐഎംഎഫ് 0.3 ശതമാനം കുറച്ച് ഏഴുശതമാനമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനം വളര്‍ച്ചകൈവരിക്കുമെന്നാണ് ഐഎംഎഫിന്റെ അനുമാനം. 7.5ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. നിര്‍മാണമേഖലയിലെ തളര്‍ച്ചയും കാര്‍ഷിക വിഭവങ്ങളുടെ ലഭ്യതക്കുറവുമാണ് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് പ്രധാനകാരണമെന്ന് സര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ തലപ്പത്തേക്ക് ലോകബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ക്രിസ്റ്റലിന ജോര്‍ജീവ തിരഞ്ഞെടുക്കപ്പെടുമെന്ന വാര്‍ത്ത ഏതാനും ദിവസം മുന്‍പ് ഐഎംഎഫ് പുറത്ത് വിട്ടിരുന്നു. ബള്‍ഗേറിയ സ്വദേശിനിയാണ് ക്രിസ്റ്റലീന. ഇവര്‍ക്കെതിരെ മത്സരിക്കാന്‍ ആരുമില്ലെന്നും സൂചനകള്‍ പുറത്ത് വന്നിരുന്നു. ഐഎംഎഫ് മാനേജിങ് എഡിറ്ററായിരുന്ന ക്രിസ്റ്റീന്‍ ലഗാര്‍ദ് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് ക്രിസ്റ്റലീന എത്തുന്നത്. 

ലോകത്തെ തന്നെ ശരവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യയെന്ന് ഐഎംഎഫ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ 5 വര്‍ഷം ഒട്ടേറെ സുപ്രധാന പരിഷ്‌കാരങ്ങള്‍ രാജ്യം നടപ്പാക്കിയെന്നും ഐഎംഎഫ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഗെറി റൈസ് പറഞ്ഞു. അഞ്ചു വര്‍ഷം ശരാശരി 7% വളര്‍ച്ചനിരക്കു നേടാന്‍ ഇന്ത്യയ്ക്കു കഴിഞ്ഞു. ഇതു തുടരാന്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ആവശ്യമാണ്.

Author

Related Articles