News

ബാറ്ററി നിര്‍മ്മിക്കാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ റിഫൈനറിയും

കേന്ദ്ര സര്‍ക്കാരിന്റെ പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് പദ്ധതിയിലൂടെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ നിര്‍മിക്കാനുള്ള അനുമതി ലഭിച്ച നാലു കമ്പനികളില്‍ ഒന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ റിഫൈനറിയായ രാജേഷ് എക്സ്പോര്‍ട്സ്. റിലയന്‍സ്, ഓല, അമര രാജ ബാറ്ററീസ്, എല്‍ ആന്റ് ടി, ഹ്യൂണ്ടായ് തുടങ്ങിയ വമ്പന്‍ കമ്പനികളെ പിന്തള്ളിയാണ് രാജേഷ് എക്സ്പോര്‍ട്സ് പദ്ധതി നടത്തിപ്പിന് അനുമതി കരസ്ഥമാക്കിയത്.

ബാറ്ററി നിര്‍മാണത്തില്‍ ഉയര്‍ന്ന നിലയില്‍ പ്രാദേശികവത്കരണം നടപ്പാക്കുമെന്ന് വാഗ്ദാനമാണ് മറ്റ് പ്രമുഖരെ പിന്തള്ളി രാജേഷ് എക്സ്പോര്‍ട്സിനെ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് പറയപെടുന്നു. 5 ഗിഗാവാട്ട് ശേഷിയുള്ള ബാറ്ററികളാണ് കമ്പനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ലിഥിയം ഐയോണ്‍ ബാറ്ററികളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന സെല്ലുകള്‍ക്കാണ് 80 ശതമാനം ചെലവ് വരുന്നത്. അത് നിലവില്‍ ഇറക്കുമതി ചെയ്യുകയാണ്.

ബാറ്ററികള്‍ കൂടാതെ ആറാം തലമുറയില്‍ പെട്ട സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഡിസ്പ്ലേ പ്ലാന്റ് സ്ഥാപിക്കാനും രാജേഷ് എക്സ്പോര്ട്സിന് പദ്ധതിയുണ്ട്. സര്‍ക്കാരിന്റെ സെമി കണ്ടക്ടര്‍ നിര്‍മാണ പദ്ധതിയില്‍ ഇതിന്റെ 50 ശതമാനം വരെ ചെലവ് വഹിക്കാന്‍ രാജേഷ് എക്സ്പോര്ട്സ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. 1989 ല്‍ സ്ഥാപിതമായ രാജേഷ് മെഹ്തയുടെ നേതൃത്വത്തില്‍ ഉള്ള രാജേഷ് എക്സ്പോര്‍ട്സ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണ്. 2021-22 മൂന്നാം പാദത്തില്‍ നികുതിക്ക് മുന്‍പുള്ള ലാഭം 304.15 കോടി രൂപ, ഓരോ ഓഹരിയില്‍ നിന്നുള്ള വരുമാനം 10 രൂപയായും ഉയര്‍ന്നിട്ടുണ്ട്.

Author

Related Articles