News

ഇന്‍ഫോസിസ് സിഇഒ സലില്‍ പരേഖിന്റെ ശമ്പളത്തില്‍ 27 ശതമാനം വര്‍ധന

ഇന്‍ഫോസിസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ സലില്‍ പരേഖിന്റെ വാര്‍ഷിക പ്രതിഫലം 2019-20 സാമ്പത്തിക വര്‍ഷം 27 ശതമാനം വര്‍ധിച്ചു. ബോണസും മറ്റ് ആനുകൂല്യങ്ങളും അടക്കമുള്ള പ്രതിഫലമാണിത്. യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് കമ്മിഷനു മുന്‍പാകെ കമ്പനി സമര്‍പ്പിച്ച രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഈ വര്‍ഷം കമ്പനിയുടെ ലാഭം കുറഞ്ഞേക്കുമെന്നും ഇന്‍ഫോസിസ് അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കാരണം ചില ഇടപാടുകാര്‍ കരാറില്‍ ഇളവ് ആവശ്യപ്പെട്ടതാണ് കാരണം. ലാഭം കുറയുന്നതും ഇടപാടുകാര്‍ പേമെന്റില്‍ കാലതാമസം വരുത്തുന്നതും കമ്പനിയുടെ പണമൊഴുക്കിനെയും ലാഭവിഹിതം നല്‍കാനുള്ള ശേഷിയെയും സാരമായി ബാധിച്ചേക്കും.

ഇന്‍ഫോസിസിന്റെ ചില വിഭാഗങ്ങളിലെ ബിസിനസില്‍ കോവിഡ്-19 തിരിച്ചടിയാകും. ഭാവിയില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക അനിശ്ചിതത്വം ധനകാര്യ സേവനം, റീട്ടെയില്‍, ഊര്‍ജം, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായ മേഖലകളില്‍ ആഘാതമുണ്ടാക്കും.  ഇത് ഈ മേഖലകളില്‍നിന്നുള്ള ഐ.ടി. ചെലവിടല്‍ കുറയാനും കരാറുകളും പദ്ധതികളും ഒഴിവാക്കുന്നതിനും കാരണമാകുമെന്നും ഇന്‍ഫോസിസ് വിലയിരുത്തുന്നു.

Author

Related Articles