News

ആദ്യമായി റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി

2016ല്‍ സേവനം തുടങ്ങിയതിനുശേഷം ഇതാദ്യമായി റിലയന്‍സ് ജിയോയുടെ വരിക്കാരുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ 1.11 കോടി വരിക്കാരാണ് ജിയോക്ക് നഷ്ടമായത്. കോവിഡിന്റെ രണ്ടാംതരഗത്തെതുടര്‍ന്ന് താഴ്ന്ന വരുമാനക്കാരില്‍ പലരും കണക്ഷന്‍ ഉപേക്ഷിച്ചതാണ് കാരണമായി കമ്പനി വിലയിരുത്തുന്നത്.

വരിക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതോടൊപ്പം മൊത്തം വരുമാനത്തിലും ഇടിവുണ്ടായതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിലയന്‍സിന്റെ പാദഫലത്തില്‍ പറയുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ഈയിടെ പുറത്തുവിട്ട കണക്കുപ്രകാരം ജിയോയുടെ സജീവ വരിക്കാരുടെ എണ്ണം 80ശതമാനത്തില്‍താഴെയാണ്. ഭാരതി എയര്‍ടെലിന്റേത് 98ശതമാനവും വോഡാഫോണ്‍ ഐഡിയയുടേത് 87ശതമാനവുമാണ്.

ഇതോടെ അടുത്തകാലത്തൊന്നും താരിഫില്‍ വര്‍ധനവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. വരുമാന വര്‍ധനവിനായി ഭാരതി എയര്‍ടെല്‍, ഐഡിയ വോഡാഫോണ്‍ എന്നീ കമ്പനികള്‍ താരിഫ് വര്‍ധനവുമായി മുന്നോട്ടുപോയിരുന്നു. വരിക്കാരെ നഷ്ടപ്പെടുന്നത് അതില്‍ നിന്ന് പിന്‍വാങ്ങാന്‍ കമ്പനികളെ പ്രേരിപ്പിച്ചേക്കാം.

Author

Related Articles