News

കൊള്ളലാഭം കൊയ്തു; നെസ്‌ലേക്ക് പിന്നാലെ ജോണ്‍സണ്‍ ആന്റ് ജോണ്‍സണും കനത്ത പിഴശിക്ഷ

നെസ്ലേക്ക് പിന്നാലെ ജിഎസ്ടി പ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം നല്‍കാത്തതിന് ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന് നേരെ നടപടി. കമ്പനി 230 കോടി രൂപ ഉപഭോക്തൃക്ഷേമനിധിയില്‍ അടക്കാനാണ് ദേശീയ കൊള്ളലാഭ നിയന്ത്രണ അതോറിറ്റി ശിക്ഷ വിധിച്ചത്. 2017 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെയുള്ള കണക്കുകളും വാദങ്ങളും പരിശോധിച്ച ശേഷമാണ് ശിക്ഷ വിധിച്ചത്. ജിഎസ്ടി നിരക്കുകള്‍ കുറച്ചിട്ടും ഇതിന്റെ അടിസ്ഥാനത്തില്‍ വിലക്കുറവ് നടപ്പാക്കിയില്ലെന്നതാണ് കണ്ടെത്തിയത്. നികുതി കുറച്ചിട്ട് പോലും ചില പ്രൊഡക്ടുകളില്‍ അടിസ്ഥാനനിരക്കുകള്‍ കമ്പനി ഉയര്‍ത്തുകയായിരുന്നു.മൂന്ന് മാസത്തിനകം പിഴത്തുക ഉപഭോക്തൃ ക്ഷേമനിധിയില്‍ നിക്ഷേപിക്കണമെന്നാണ് എന്‍എഎ ചെയര്‍മാന്‍ ബിഎന്‍ ശര്‍മ നല്‍കിയ ഉത്തരവില്‍ പറയുന്നത്.

സമാന ആരോപണങ്ങള്‍ നേരിട്ട നെസ് ലേയ്ക്കും ദേശീയ കൊള്ളലാഭ നിയന്ത്രണ അതോറിറ്റി പിഴശിക്ഷ വിധിച്ചിരുന്നു.കൊള്ളലാഭം കൊയ്യാന്‍ ശ്രമിച്ച കുറ്റത്തിന് നെസ്ലേയ്ക്ക് 90 കോടി പിഴയാണ് ചുമത്തിയത്. ജിഎസ്ടി നിരക്ക് കുറഞ്ഞപ്പോള്‍ പ്രൊഡക്ടുകളുടെ വില നിര്‍ണയത്തിന് നെസ്ലേ കണ്ടെത്തിയ മാര്‍ഗം കൊള്ളലാഭം കൊയ്യുന്നതിന് വേണ്ടിയാണെന്നാണ് കണ്ടെത്തിയത്. ആനുകൂല്യങ്ങള്‍ മുതലെടുക്കാനായി നെസ്ലേ സ്വീകരിച്ച രീതിയാണ് വിനയായത്. നെസ്ലേയുടെ ഈ മെത്തഡോളജി യുക്തിയില്ലാത്തതും നിയമവിരുദ്ധവും അനിയന്ത്രിതവുമാണെന്ന് എന്‍എഎ ആരോപിച്ചു. ചില കാറ്റഗറികളില്‍ സ്റ്റോക്ക് കീപ്പിങ് സെക്ടറില്‍ ജിഎസ്ടി റേറ്റ് കുറച്ചതിന്റെ ഗുണഫലം  ആവശ്യത്തില്‍ കൂടുതല്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മറ്റ് ചിലതില്‍ തീരെ ഏര്‍പ്പെടുത്തിയിരുന്നില്ല.

ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് സ്വീകരിക്കേണ്ടതെന്നും എന്‍എഎയുടെ ഉത്തരവ് പറയുന്നത്. നികുതി നിരക്ക് കുറയ്ക്കുന്നതിന്‍രെ ഗുണഫലം അടിസ്ഥാനപരമായി ഉപഭോക്താവിന് ഉല്‍പ്പന്നം കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്ന തരത്തിലായിരിക്കണമെന്നും ഉത്തരവ് പറയുന്നു. തങ്ങള്‍ ജിഎസ്ടിയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നതായും എന്‍എഎ ഉത്തരവ് പഠിച്ചശേഷം ആവശ്യമായ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും നികുതി കുറച്ചതിന്റെ മെച്ചം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ ഞങ്ങള്‍ സ്വീകരിച്ച മാര്‍ഗം എന്‍എഎ അംഗീകരിക്കാത്തതില്‍ ഖേദമുണ്ടെന്നും കമ്പനി പറഞ്ഞു.

Author

Related Articles