News

തോല്‍പ്പിച്ചതില്‍ അമേരിക്കക്കാരോട് പകരം വീട്ടി ട്രംപ്; കൊവിഡ് സാമ്പത്തിക പാക്കേജില്‍ ഒപ്പുവയ്ക്കാതെ പിണങ്ങി; സാധാരണക്കാര്‍ ദുരിതത്തില്‍

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തില്‍ ദുരിതത്തിലായത് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍. 2.3 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ് വിസമ്മതിച്ചതോടെയാണ് കൊവിഡ് മൂലം ജോലി നഷ്ടമായ ദശലക്ഷക്കണക്കിന് വരുന്ന സാധാരണക്കാര്‍ ദുരിതത്തിലായത്.

ജോലി നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്ന സഹായധനത്തിന് വേണ്ടിയുള്ള 892 ബില്യണ്‍ ഡോളറിന്റെ ധനസഹായവും സാധാരണ സര്‍ക്കാര്‍ ചെലവായി 1.4 ലക്ഷം കോടി ഡോളറിന്റെ ബില്ലും ട്രംപ് മടക്കിയത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും പോലും അമ്പരപ്പിച്ചു. മാസങ്ങളോളം നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ഇക്കാര്യത്തില്‍ ഒരു ധാരണയിലെത്തിയത്. ട്രംപ് ഒപ്പിടാതിരിക്കുന്നത് 14 ദശലക്ഷം തൊഴില്‍ രഹിതര്‍ക്ക് ലഭിക്കേണ്ട സാമ്പത്തിക ആനുകൂല്യങ്ങള്‍ ഇല്ലാതാക്കും.

നിക്ഷിപ്ത താത്പര്യക്കാര്‍ക്ക് സഹായകരമാകുന്നതാണ് പാക്കേജെന്നും സാംസ്‌കാരിക പദ്ധതികള്‍ക്കും വിദേശ സഹായം നല്‍കാനും തുക നീക്കിവച്ചിരിക്കുന്നുവെന്നും ആരോപിച്ചാണ് പദ്ധതിയില്‍ ഒപ്പിടാന്‍ വിസമ്മതിച്ചത്. 600 ഡോളര്‍ തൊഴില്‍ രഹിതര്‍ക്ക് നല്‍കുന്ന സഹായം 2000 ഡോളറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Author

Related Articles