News

സംസ്ഥാനത്തെ മന്ത്രിമാര്‍ ഇതുവരെ ചികിത്സയ്ക്കു ചെലവാക്കിയത് 68.38 ലക്ഷം രൂപ; ചെലവ് ഇങ്ങനെ

കോഴിക്കോട്:  സംസ്ഥാനത്തെ മന്ത്രിമാര്‍ ഇതുവരെ ചികിത്സയ്ക്കു ചെലവാക്കിയത് 68.38 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരമാണ് മെഡിക്കല്‍ റീ ഇംബേഴ്‌സമെന്റ് ഇനത്തില്‍ 19 മന്ത്രിമാര്‍ കൈപ്പറ്റിയ തുകയുടെ കണക്കുകള്‍ പുറത്തു വന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെല്ലാം നവീകരിച്ചതിനാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഉയര്‍ന്നപ്പോഴും മന്ത്രിമാര്‍ക്കു പ്രിയം സ്വകാര്യ ആശുപത്രികളാണെന്ന് പൊതുഭരണ വകുപ്പ് (അക്കൗണ്ട്‌സ്) വിഭാഗം നല്‍കിയ മറുപടിയില്‍ വ്യക്തമാകുന്നു.

വിദേശത്ത് അടക്കം ചികിത്സയ്ക്കു പോയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി ചെലവാക്കിയിരിക്കുന്നത് 4.68 ലക്ഷം രൂപയാണ്. മന്ത്രിമാരില്‍ ഏറ്റവും കുറഞ്ഞ തുക ചികിത്സയ്ക്കായി ചെലവാക്കിയിരിക്കുന്നത് ഇ.പി. ജയരാജനാണ്. അഞ്ചു വര്‍ഷത്തേക്ക് 33,200 രൂപ. ഏറ്റവും കൂടുതല്‍ ചികിത്സ വേണ്ടി വന്നിരിക്കുന്നത് മന്ത്രി തോമസ് ഐസക്കിന് 7.74 ലക്ഷം രൂപ. കെ.കെ.ശൈലജ ( 6.78 ലക്ഷം), കെ.രാജു (7.40 ലക്ഷം), വി.എസ്.സുനില്‍ കുമാര്‍ ( 6.04 ലക്ഷം), കടകംപള്ളി സുരേന്ദ്രന്‍ (5.50 ലക്ഷം), മേഴ്‌സിക്കുട്ടിയമ്മ (5.04 ലക്ഷം) എന്നിവരാണ് അഞ്ചു ലക്ഷത്തിനു മുകളില്‍ ചികിത്സയ്ക്കായി തുക ചെലവാക്കിയിരിക്കുന്നത്.

എ.കെ.ശശീന്ദ്രന്‍ (52381 രൂപ), ഇ.ചന്ദ്രശേഖരന്‍ (71093 രൂപ), എ.െക. ബാലന്‍( 1.55 ലക്ഷം), എം.എം. മണി (2.10 ലക്ഷം), ടി.പി. രാമകൃഷ്ണന്‍( 4.55 ലക്ഷം), മാത്യു ടി. തോമസ് (1.82 ലക്ഷം), രാമചന്ദ്രന്‍ കടന്നപ്പള്ളി (2.97 ലക്ഷം), കെ.ടി. ജലീല്‍ (1.24 ലക്ഷം), പി.തിലോത്തമന്‍ (1.19 ലക്ഷം), കെ.കൃഷ്ണന്‍ കുട്ടി (4.78 ലക്ഷം), ജി. സുധാകരന്‍ (3.35 ലക്ഷം ) എന്നിങ്ങനെ തുക ചെലവാക്കിയിട്ടുണ്ട്.

Author

Related Articles