News

മുത്തൂറ്റ് ഫിനാന്‍സ് അറ്റാദായം 3,169 കോടി രൂപ; 51 ശതമാനം വര്‍ധനവ്

മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ  2020 സാമ്പത്തിക വര്‍ഷത്തെ ഏകീകൃത അറ്റാദായം  51 ശതമാനം വര്‍ധനവോടെ 3,169 കോടി രൂപയായി. മുന്‍ വര്‍ഷം 2103 കോടിയായിരുന്നു അറ്റാദായം. 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം വായ്പ ആസ്തി മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം ഉയര്‍ന്ന് 46,871 കോടി രൂപയായി. മാര്‍ച്ച് 31 ന് അവസാനിച്ച ത്രൈമാസത്തില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 59 ശതമാനം വര്‍ധനവോടെ 815 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 512 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.

മാര്‍ച്ച് പാദത്തിലെ പലിശ വരുമാനം 28 ശതമാനം ഉയര്‍ന്ന് 2,351 കോടി രൂപയായി. മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തല്‍  1,832 കോടി രൂപയായിരുന്നു. നികുതിക്കു ശേഷമുള്ള ഏകീകൃത ലാഭം 51 ശതമാനം വര്‍ദ്ധിച്ച് 3,169 കോടി രൂപയായി. മുത്തൂറ്റ് ഫിനാന്‍സിന്റെ സ്വര്‍ണ്ണ വായ്പാ പോര്‍ട്ട്ഫോളിയോ 3,113 കോടി ഉയര്‍ന്ന് 41,611 കോടി രൂപയായി.

ഏപ്രില്‍ 20 മുതല്‍ കമ്പനിയുടെ ഭൂരിഭാഗം ശാഖകളും തുറന്നു പ്രവര്‍ത്തിച്ചുപോരുന്നുണ്ടെന്ന് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. ഇപ്പോള്‍ എല്ലാ ശാഖകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ തിരിച്ചടവ് ബാധ്യതകളും നിറവേറ്റത്തക്കവിധം കമ്പനി മതിയായ ദ്രവ്യത നിലനിര്‍ത്തുന്നുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ സ്വര്‍ണ്ണ വായ്പ ബിസിനസ്സ് ഏകദേശം 15% വര്‍ദ്ധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷ- അദ്ദേഹം അറിയിച്ചു.  ഇന്ന് ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരിവില 2.79 ശതമാനം ഉയര്‍ന്ന് 1,007.90 രൂപയായി.

Author

Related Articles