News

എണ്ണ വില കുതിക്കുന്നു; പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്

സര്‍ക്കാര്‍ എണ്ണ വിപണന കമ്പനികള്‍ (ഒഎംസി) രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ന് വീണ്ടും ഉയര്‍ത്തി. ഒഎംസികള്‍ 10 ആഴ്ചയ്ക്കുള്ളില്‍ പെട്രോളിന്റെ വില ലിറ്ററിന് 5.25 രൂപയും ഡീസലിന് ലിറ്ററിന് 6.25 രൂപയും ഉയര്‍ത്തിയതായാണ് രേഖകള്‍. പെട്രോള്‍ വില ലിറ്ററിന് 22-25 പൈസ വര്‍ദ്ധിപ്പിക്കുകയും രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളില്‍ ഡീസലിന്റെ വില 25-27 പൈസ ഉയര്‍ത്തുകയും ചെയ്തു.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 86.05 രൂപയായി ഉയര്‍ന്നു. ഡീസല്‍ ലിറ്ററിന് 76.48 രൂപയാണ് വില. ഇന്നലത്തെ വിലയേക്കാള്‍ 25 പൈസ കൂടുതലാണ് ഡീസലിന്. ഇന്നുവരെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ പെട്രോളിന്റെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നത്തേത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.44 രൂപയും ഡീസലിന് 80.64 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ ലിറ്ററിന് 88.58 രൂപയാണ് ഇന്നത്തെ നിരക്ക്.

കൊല്‍ക്കത്തയില്‍ വാഹനമോടിക്കുന്നവര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന് 87.69 രൂപ (24 പൈസ കൂടി) നല്‍കേണ്ടിവരും. ഒരു ലിറ്റര്‍ ഡീസലിന് 80.08 രൂപയും നല്‍കണം. ചൊവ്വാഴ്ചത്തെ നിരക്കിനേക്കാള്‍ 24 പൈസ വര്‍ധനവിന് ശേഷം മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 92.86 രൂപ നല്‍കണം. ഒരു ലിറ്റര്‍ ഡീസലിന് 83.30 രൂപയാണ് വില. ചെന്നൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വില യഥാക്രമം ലിറ്ററിന് 88.82 രൂപയും (22 പൈസ കൂടി), 81.71 രൂപയുമാണ് (26 പൈസ വര്‍ദ്ധനവ്).

വിവിധ പ്രാദേശിക നികുതികളും വാറ്റും ചുമത്തിയതിനാല്‍ വാഹന ഇന്ധനങ്ങളുടെ വില ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമാണ്. റിപ്പബ്ലിക് ദിനത്തില്‍ (ജനുവരി 26) എണ്ണക്കമ്പനികള്‍ ദേശീയ തലസ്ഥാനത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ലിറ്ററിന് 35 പൈസ വീതം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് വില സ്ഥിരമായി നിലനില്‍ക്കുകയാണ്. ബാരലിന് 55 മുതല്‍ 56 ഡോളര്‍ വരെയാണ് വില.

കൊവിഡ് -19 പ്രതിസന്ധിയെത്തുടര്‍ന്ന് എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഉല്‍പാദനം വെട്ടിക്കുറച്ചതിനാലാണ് ഇന്ധന വില ഉയര്‍ന്നതെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. നിലവില്‍, ഇന്ധനങ്ങളുടെ ചില്ലറ വില്‍പ്പന വിലയുടെ 60 ശതമാനം നികുതികളാണ്. ചില്ലറ ഇന്ധനവില കുതിച്ചുയരുന്നത് ഇന്ധനങ്ങളുടെ നികുതി വെട്ടിക്കുറയ്ക്കാനുള്ള ശക്തമായ ആവശ്യം ഉയരാന്‍ കാരണമായി.

പ്രതിദിന വിലനിര്‍ണ്ണയ സംവിധാനം അനുസരിച്ച്, രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും പമ്പ് വില അന്താരാഷ്ട്ര ക്രൂഡ് വിലയെയും രൂപ-യുഎസ് ഡോളര്‍ വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. ഇന്ത്യ ക്രൂഡ് ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്.

Author

Related Articles