News

ഒരാഴ്ച്ചയ്ക്കുള്ളില്‍ മൂന്നിലൊന്ന് ഇന്ത്യന്‍ കുടുംബം ദാരിദ്ര്യത്തിലേക്ക്; തൊഴിലില്ലായ്മ രൂക്ഷം

മൂന്നിലൊന്നില്‍ കൂടുതല്‍ ഇന്ത്യന്‍ കുടുംബങ്ങളിലും ഒരാഴ്ച്ചത്തേയ്ക്ക് പോലുമുള്ള അവശ്യ വസ്തുക്കള്‍ ഇല്ലെന്നും മറ്റ് സഹായങ്ങളില്ലാത്തതിനാല്‍ ദാരിദ്രം അനുഭവിക്കേണ്ടി വരുമെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി ഗാര്‍ഹിക സര്‍വേ അടിസ്ഥാനമാക്കിയുള്ള ഒരു പഠനം പറയുന്നു. ചൊവ്വാഴ്ച പുറത്തിറക്കിയ ഗാര്‍ഹിക വരുമാനത്തില്‍ ലോക്ക്ഡൗണിന്റെ പ്രത്യാഘാതത്തെക്കുറിച്ചുള്ള പഠനത്തില്‍ 84ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസ വരുമാനത്തില്‍ കുറവുണ്ടായതായും രാജ്യത്തെ തൊഴില്‍ ചെയ്യുന്നവരില്‍ നാലിലൊന്ന് പേരും തൊഴിലില്ലാത്തവരായി മാറിയെന്നും കണ്ടെത്തി.

ഇന്ത്യയിലുടനീളം, 34 ശതമാനം കുടുംബങ്ങള്‍ക്ക് അധിക സഹായങ്ങളില്ലാതെ ഒരാഴ്ചയില്‍ കൂടുതല്‍ ജീവിക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ താഴെ തട്ടിലുള്ളവര്‍ക്ക് അടിയന്തരമായി പിന്തുണ നല്‍കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോഷകാഹാരക്കുറവ് കുത്തനെ വര്‍ദ്ധിക്കുന്നതും കടുത്ത ദാരിദ്ര്യവും തടയുന്നതിന് പെട്ടെന്ന് തന്നെ പണത്തിന്റെ വിതരണം ആവശ്യമാണെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു.

സിഎംഐഇയുടെ ത്രൈമാസ ഉപഭോക്തൃ പിരമിഡ്‌സ് ഹൌസ്‌ഹോള്‍ഡ് സര്‍വേ (സിപിഎച്ച്എസ്) പ്രകാരം, മെയ് 5 വരെ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 25.5 ശതമാനമായി കുത്തനെ ഉയര്‍ന്നതായി പഠനം കണ്ടെത്തി. തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയര്‍ന്നതോടെ ഗാര്‍ഹിക വരുമാനത്തിലും കനത്ത ഇടിവുണ്ടായതായി പഠനം കണ്ടെത്തി.

നഗര-ഗ്രാമീണ മേഖലകളെക്കുറിച്ചും പഠനത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 65% നഗരപ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഒരാഴ്ചത്തേയ്ക്ക് വേണ്ടത്ര സാധനങ്ങള്‍ കൈവശമുണ്ട്. എന്നാല്‍ 54ശതമാനം ഗ്രാമീണ കുടുംബങ്ങളില്‍ മാത്രമേ ഒരാഴ്ച്ചത്തേയ്ക്ക് ആവശ്യമായ വസ്തുക്കളും ഉള്ളൂ. ചില സംസ്ഥാനങ്ങളെയാണ് ഈ സ്ഥിതി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. ബീഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. ഡല്‍ഹി, പഞ്ചാബ്, കര്‍ണാടക എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് ബാധിച്ചിരിക്കുന്നത്.

Author

Related Articles