News

എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഇനി കൂടുതല്‍ തുക; ഈ കാര്യങ്ങള്‍ അറിയാം

എടിഎം പിന്‍വലിക്കലുകളുടേയും മറ്റ് ഇടപാടുകളുടേയും നിരക്കുകള്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) രാജ്യത്തെ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. 20 രൂപയില്‍ നിന്നും 21 രൂപയായാണ് എടിഎമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കലുകളുടെ ചാര്‍ജ് ആര്‍ബിഐ ഉയര്‍ത്തിയിരിക്കുന്നത്. നിലവില്‍ രാജ്യത്തെ ബാങ്കുകള്‍ ഓരോ മാസവും നടത്തുന്ന 3 മുതല്‍ 5 വരെയുള്ള എടിഎം ഇടപാടുകള്‍ സൗജന്യമായാണ് നല്‍കിവരുന്നത്. ആറാമത്തെ എടിഎം ഇടപാട് മുതല്‍ 21 രൂപ ഇനി ഈടാക്കിത്തുടങ്ങും.

ഇന്റര്‍ചേഞ്ച് ഫീയില്‍ ഇനി മുതല്‍ 17 രൂപയാണ് ബാങ്ക് ഈടാക്കുക. നേരത്തെ 16 രൂപയായിരുന്നു ഈടാക്കിയിരുന്നത്. ഒരാള്‍ക്ക് സ്വന്തം ബാങ്കിന്റെ എടിഎം അല്ലാതെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളും ഇടപാടുകള്‍ക്കായി ഉപയോഗിക്കുവാന്‍ സാധിക്കും. അത്തരം സാഹചര്യങ്ങളില്‍ ഉപയോക്താവിന്റെ കാര്‍ഡ് ഇഷ്യൂ ചെയ്തിരിക്കുന്ന ബാങ്ക്, പണം പിന്‍വലിക്കാന്‍ ഏത് ബാങ്കിന്റെ എടിഎം ആണോ ഉപയോഗിച്ചത് ആ ബാങ്കിന് നല്‍കി വരുന്ന ചാര്‍ജാണ് ഇന്റര്‍ ചേഞ്ച് ഫീ എന്ന് പറയുന്നത്.

എടിഎം വഴി നടത്തുന്ന സാമ്പത്തികേതര ഇടപടപാടുകളുടെ ചാര്‍ജും ആര്‍ബിഐ ഉയര്‍ത്തിയിട്ടുണ്ട്. 5 രൂപയില്‍ നിന്നും 6 രൂപയായാണ് പുതിയ ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. 2021 ആഗസ്ത് 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നും ആര്‍ബിഐയുടെ ഔദ്യോഗിക പ്രഖ്യാപനത്തില്‍ അറിയിച്ചു.

മെട്രോ നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്നും 3 തവണയാണ് സൗജന്യമായി ഇടപാട് ഇടത്തുവാന്‍ സാധിക്കുക. മെട്രോ നഗരങ്ങള്‍ അല്ലാത്ത പ്രദേശങ്ങളില്‍ 5 ഇടപാടുകള്‍ വരെയും സൗജന്യമാണ്. എടിഎം വിന്യാസത്തിന്റെ വര്‍ധിച്ചു വരുന്ന ചിലവുകള്‍ അഭിമുഖീകരിക്കുന്നതിനായണ് ബാങ്കുകള്‍ക്ക് നിരക്ക് വര്‍നയ്ക്കുള്ള അനുമതി നല്‍കിയിരിക്കുന്നതെന്നും ആര്‍ബിഐ വ്യക്തമാക്കി.

Author

Related Articles