Banking

എടിഎം സേവന നിരക്കുകള്‍ പരിഷ്‌ക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; മാസം എട്ട് തവണ മുതല്‍ പത്ത് തവണ വരെ സൗജന്യ ഇടപാടുകള്‍ നടത്താം

ഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം സേവന നിരക്കുകള്‍ പരിഷ്‌ക്കരിച്ചു. ഇവ ഒക്ടോബര്‍ ഒന്നു മുതല്‍ നിലവില്‍ വരുമെന്നും പ്രതിമാസം എട്ട് മുതല്‍ പത്തുവരെയുള്ള എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. അതില്‍ കൂടുതല്‍ തവണ ഇടപാട് നടത്തിയാല്‍ പ്രത്യേക നിരക്ക് നല്‍കേണ്ടതായി വരും. 

അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലാതെ എടിഎംവഴി പണം ലഭിക്കാതിരുന്നാലും ഇനിമുതല്‍ ചാര്‍ജ് ഈടാക്കും. കാര്‍ഡ് ഉപയോഗിക്കാതെയുള്ള പണം പിന്‍വലിക്കലിനും നിരക്ക് ബാധകമാണെന്ന് ബാങ്കിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എസ്ബി അക്കൗണ്ട് ഉടമകള്‍ക്ക് എട്ട് തവണവരെയാണ് എടിഎം ഉപയോഗത്തിന് സൗജന്യമുള്ളത്. ഇതില്‍ അഞ്ചെണ്ണം സ്റ്റേറ്റ് ബാങ്ക് എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനും മൂന്നെണ്ണം മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കുന്നതിനുമാണ്.

മെട്രോ നഗരങ്ങളല്ലാത്തയിടങ്ങളില്‍ 10വരെ ഇടപാട് സൗജന്യമാണ്. എസ്ബിഐയുടെ അഞ്ചും മറ്റ് ബാങ്കുകളുടെ അഞ്ചും ഇടപാടുകള്‍ക്കാണ് സൗജന്യമുള്ളത്.  

ശമ്പള അക്കൗണ്ട് ഉടമകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി എസ്ബിഐയുടെയും മറ്റ് ബാങ്കുകളുടെയും എടിഎമ്മുകള്‍ ഉപയോഗിക്കാം. 

അക്കൗണ്ടില്‍ ശരാശരി 25,000 രൂപക്കുമുകളില്‍ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എടിഎം ഉപയോഗം സൗജന്യമാണ്. മുന്‍മാസത്തെ ബാലന്‍സാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്.

സൗജന്യ പരിധി കഴിഞ്ഞാല്‍ അഞ്ച് രൂപമുതല്‍ 20 രൂപവരെയാണ് ഈടാക്കുക. 

അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സില്ലാതെ ഇടപാട് നടത്തിയാല്‍ 20 രൂപ നല്‍കേണ്ടിവരും.

കാര്‍ഡില്ലാതെ എടിഎം ഉപയോഗിച്ചാല്‍ 22 രൂപയാണ് ഈടാക്കുക.

Author

Related Articles