News

ഇന്ധന വില കുതിച്ചുയരുമ്പോള്‍ ലാഭം കൊയ്ത് സംസ്ഥാന സര്‍ക്കാരും; 6 മാസത്തെ നികുതി വരുമാനം 18,355 കോടി രൂപ

കൊച്ചി: ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലേക്ക് പറക്കുമ്പോള്‍ ലാഭം കൊയ്ത് സംസ്ഥാന സര്‍ക്കാരും. ഏപ്രില്‍ ഓഗസ്റ്റ് കാലയളവില്‍ ഇന്ധന വിലയിലെ വര്‍ധന മൂലം കേരള സര്‍ക്കാരിന്റെ അധിക വരുമാനം 201.93 കോടി രൂപയാണ്. ഇക്കാലയളവില്‍ ഇന്ധന നികുതിയിനത്തിലുള്ള ആകെ വരുമാനമാകട്ടെ 18,355 കോടി രൂപയും. പെട്രോള്‍ നിരക്കിന്റെ 25 ശതമാനവും ഡീസലിന്റെ 20 ശതമാനവും വില്‍പന നികുതിയായി സംസ്ഥാനത്തിനാണ് ലഭിക്കുന്നത്. അതായത് പെട്രോളിന് ഒരു രൂപ കൂടുമ്പോള്‍ 25 പൈസയും ഡീസലിന് ഒരു രൂപ കൂടുമ്പോള്‍ 20 പൈസയും സംസ്ഥാന സര്‍ക്കാരിന് അധികമായി ലഭിക്കുമെന്നു ചുരുക്കം.

വരുമാനത്തെ ബാധിക്കുമെന്നതു കൊണ്ടു തന്നെയാണ് ജിഎസ്ടിക്കു കീഴില്‍ ഇന്ധനവില കൊണ്ടുവരുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുന്നതും. ജിഎസ്ടിക്കു കീഴില്‍ പെട്രോളിയം ഉല്‍പന്നങ്ങളെ കൊണ്ടുവന്നാല്‍ കേരളത്തിനു വാര്‍ഷിക നഷ്ടം 8000 കോടി രൂപയാണെന്ന് ധനമന്ത്രി പറയുന്നു. ഏപ്രില്‍ ജൂണ്‍ കാലയളവില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയായി കേന്ദ്രസര്‍ക്കാരിനു ലഭിച്ചത് 94,181 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാരിന് 88 ശതമാനം അധിക വരുമാനം. ഖജനാവില്‍ എത്തിയത് 3.35 ലക്ഷം കോടി രൂപ.

Author

Related Articles