News

സൗദി തദാവുള്‍ ഗ്രൂപ്പിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന; 227 ശതമാനം വര്‍ധിച്ചു

റിയാദ്: സൗദി അറേബ്യേയിലെ ഓഹരി വിപണി നടത്തിപ്പുകാരായ സൗദി തദാവുള്‍ ഗ്രൂപ്പിന്റെ അറ്റാദായത്തില്‍ വന്‍ വര്‍ധന. 2020ല്‍ അറ്റാദായം 227 ശതമാനം വര്‍ധിച്ചതായി ഗ്രൂപ്പ് അറിയിച്ചു. ഓഹരി വ്യാപാരത്തില്‍ നിന്നുള്ള കമ്മീഷന്‍ വര്‍ധിച്ചതോടെ വരുമാനവും ഇരട്ടിയിലധികമായി. ഇസ്ലാമിക നികുതി അഥവാ സക്കാത്തിന് ശേഷം 500.5 മില്യണ്‍ സൗദി റിയാലാണ് തദാവുള്‍ അറ്റാദായമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ഈ വര്‍ഷം ഒടുവില്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനിരിക്കെയാണ് തദാവുള്‍ മികച്ച ലാഭം സ്വന്തമാക്കിയിരിക്കുന്നത്. ആഗോളതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ നില ശക്തിപ്പെടുത്താനും പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സാധിക്കുമെന്നാണ് തദാവുള്‍ കരുതുന്നത്. ലിസ്റ്റിംഗിന് മുന്നോടിയായി സൗദി അറേബ്യയിലെ ഓഹരി വിപണിയെ തന്നെ ഹോള്‍ഡിംഗ് കമ്പനിയാക്കി മാറ്റുകയായിരുന്നു. വിപണി മൂലധനത്തില്‍ ലോകത്തിലെ ഒമ്പതാമത്തെ വലിയ ഓഹരി വിപണിയാണ് തദാവുള്‍. 2.6 ട്രില്യണ്‍ ഡോളറിന്റെ മൂലധനമാണ് തദാവുളിനുള്ളത്. 2019ല്‍ രാജ്യത്തെ എണ്ണ ഭീമനായ സൗദി അരാംകോയുടെ ലിസ്റ്റിംഗിലൂടെയാണ് തദാവുള്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.

Author

Related Articles