News

ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തേക്ക് വിവോയെ മാറ്റി ടാറ്റ ഗ്രൂപ്പ്

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വിവോയ്ക്ക് പകരം ടാറ്റ ഗ്രൂപ്പ് അടുത്ത വര്‍ഷം ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആകുമെന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. വിവോയ്ക്ക് ലീഗുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഇനിയും രണ്ട് വര്‍ഷം ബാക്കിയുണ്ട് എന്നിരിക്കെ ഈ കാലയളവില്‍ ടാറ്റ പ്രധാന സ്‌പോണ്‍സറായി തുടരും.

ചൊവ്വാഴ്ച നടന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഔപചാരികമായ അനുമതി ലഭിച്ചത്. മെഗാ ലേലം നടക്കുന്നതിന് മുമ്പ് അഹമ്മദാബാദിലും ലഖ്നൗവിലും കളിക്കാരെ സൈന്‍ ചെയ്യുന്നതിനുള്ള സമയപരിധി നല്‍കിയിട്ടുണ്ട്. 2018-2022 കാലയളവിലെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ക്കായി വിവോയ്ക്ക് 2,200 കോടി രൂപയുടെ ഇടപാട് ഉണ്ടായിരുന്നു. എന്നാല്‍ 2020ലെ ഗാല്‍വാന്‍ വാലിയിലെ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മിലുള്ള സൈനിക ഏറ്റുമുട്ടലിന് ശേഷം, ബ്രാന്‍ഡ് ഒരു വര്‍ഷത്തേക്ക് ഇടവേള എടുക്കുകയും ഡ്രീം 11 തല്‍സ്ഥാനത്തേക്ക് എത്തുകയും ചെയ്തിരുന്നു.

എന്നിരുന്നാലും, വിവോ 2021ല്‍ ഐപിഎല്‍ ടൈറ്റില്‍ സ്‌പോണ്‍സറായി തിരിച്ചെത്തി. വിവോ സ്‌പോണ്‍സര്‍ഷിപ്പ് അവകാശങ്ങള്‍ അനുയോജ്യമായ ഒരു ബിഡറിന് കൈമാറാന്‍ ആഗ്രഹിക്കുന്നുവെന്നും ബിസിസിഐ ഈ നീക്കത്തിന് അംഗീകാരം നല്‍കുന്നുവെന്നും ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. ടാറ്റ ഗ്രൂപ്പിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റിനെയും ഐപിഎല്ലിനെയും കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ബോര്‍ഡ് ശ്രമിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

Author

Related Articles