News

രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ ഇടിവ്; 22.5 ശതമാനം ഇടിഞ്ഞു

കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യമൊട്ടാകെ അടച്ചിട്ടത് സര്‍ക്കാരിന്റെ നികുതി വരുമാനത്തെയും കാര്യമായി ബാധിച്ചു. സെപറ്റംബര്‍ 15 വരെയുള്ള കണക്കുപ്രകാരം നികുതിയായി മൊത്തം 2,53,532.3 കോടി രൂപയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 22.5 ശതമാനമാണ് കുറവ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാംപാദത്തിലെ മുന്‍കൂര്‍ നികുതിയിനത്തിലുള്ള വരവുള്‍പ്പടെയാണിത്. 2019 സെപ്റ്റംബര്‍ 15ലെ കണക്കുപ്രകാരം 3,27,320.2 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. ആദായ നികുതി വകുപ്പിന്റെ മുംബൈ മേഖല ഓഫീസിനെ ഉദ്ധരിച്ചാണ് പിടിഐ ഈ വിവരം റിപ്പോര്‍ട്ടുചെയ്തത്.  

അതേസമയം, മുന്‍കൂര്‍ നികുതിയിനത്തില്‍ ലഭിച്ച തുകസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. താല്‍ക്കാലിക കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അവസാന കണക്കുകള്‍ ഇന്ന് വൈകീട്ടോടെ പുറത്തുവരും. ജൂണില്‍ അവസാനിച്ച പാദത്തില്‍ നികുതിയിനത്തില്‍ 36ശതമാനമാണ് കുറവുണ്ടായത്. മുന്‍കൂര്‍ നികുതിയിനത്തില്‍ 76ശതമാനവും. കോവിഡ് വ്യാപനത്തെതുടര്‍ന്ന് രാജ്യമൊട്ടാകെ പൂര്‍ണമായും അടച്ചിട്ടതിനെതുടര്‍ന്നാണ് നികുതി വരുമാനം കുത്തനെ ഇടിഞ്ഞത്.

Author

Related Articles