News

യുഎഇയില്‍ ഓണ്‍ലൈന്‍ വ്യാപാരം ശക്തിയാര്‍ജിക്കുന്നു; ഓണ്‍ലൈന്‍ ഷോപ്പുകെലുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ച

ദുബായ്: യുഎഇയില്‍ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ ശക്തിയാര്‍ജിക്കുന്നു. ഇ-കൊമേഴ്സ് മേഖലയിലെ ഉപഭോക്തൃ ചിലവിടലില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഷോപ്പുകെലുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ ഷോപ്പിംഗിന് ഡിമാന്‍ഡ് വര്‍ധിക്കുന്ന കാഴ്ചയാണ് പകര്‍ച്ചവ്യാധിക്കാലത്ത് ലോകം കണ്ടത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 900 ബില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ വ്യാപാരം നടന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പശ്ചിമേഷ്യന്‍ മേഖലയിലെ മുന്‍നിര ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മാര്‍ക്കറ്റായ യുഎഇയില്‍ 2019-2020 കാലയളവില്‍ വലിയ രീതിയില്‍ വില്‍പ്പന നടക്കുന്ന ഇ-കൊമേഴ്സ് വ്യാപാര പങ്കാളികളുടെ എണ്ണത്തില്‍ 44 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് മാസ്റ്റര്‍കാര്‍ഡിന്റെ  ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ്-19ന്റെ സാഹചര്യത്തില്‍ ഭൂരിഭാഗം ആളുകളും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുന്നതിനാല്‍ പലചരക്ക് സാധനങ്ങള്‍ മുതല്‍ പൂന്തോട്ട പരിപാലന സാമഗ്രികള്‍ വരെ ഓണ്‍ലൈനായി വാങ്ങുന്ന ശീലം ആളുകളില്‍ വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം റീട്ടെയ്ല്‍ രംഗത്ത് ഉപഭോക്താക്കള്‍ ചിലവിട്ട ഓരോ അഞ്ച് ഡോളറില്‍ ഒരു ഡോളര്‍ ഇ-കൊമേളഴ്സ് മേഖലയിലേക്കാണ് എത്തിയതെന്ന് മാസ്റ്റര്‍കാര്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2019ല്‍ ഓരോ ഏഴ് ഡോളറിനും ഒരു ഡോളര്‍ എന്നതായിരുന്നു റീട്ടെയ്ല്‍ രംഗത്തെ ഇ-കൊമേഴ്സ് വില്‍പ്പനയുടെ അനുപാതം.   

ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനില്‍ നിന്നുള്ള വിവരപ്രകാരം കോവിഡ്-19 പകര്‍ച്ചവ്യാധിക്ക് മുമ്പ് യുഎഇയിലെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്ക് രാജ്യത്തെ ജിഡിപിയിലുള്ള പങ്കാളിത്തം 4.3 ശതമാനമായിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗിലെ നിലവിലെ പ്രവണത കണക്കിലെടുക്കുമ്പോള്‍ 2023ഓടെ രാജ്യത്തെ ഇ-കൊമേഴ്സ് രംഗം 62.8 ബില്യണ്‍ ഡോളര്‍ വലുപ്പത്തില്‍ എത്തുമെന്നാണ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ പ്രതീക്ഷിക്കുന്നത്. കോവിഡ്-19നുമായി ബന്ധപ്പെട്ട് ലോകത്ത് ഡിജിറ്റല്‍ ഇടപാടുകളിലുണ്ടായ മാറ്റത്തിന്റെ 20-30 ശതമാനം എന്നന്നേക്കും നിലനില്‍ക്കുമെന്നാണ് മാസ്റ്റര്‍കാര്‍ഡ് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നത്.

Author

Related Articles