
മുംബൈ: രാജ്യത്തെ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ബിസിനസില്‍ വന്‍ തകര്‍ച്ച നേരിട്ട എയര്‍ ഏഷ്യ ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ വേതനം 20 ശതമാനത്തോളം വെട്ടിക്കുറച്ചു. വിവിധ വിഭാഗങ്ങളിലെ എക്‌സിക്യൂട്ടിവുകളുടെ വേതനം, 17, 13, 7 ശതമാനം വീതമാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ലോക്ക്ഡൗൺ മെയ് 3 ന് അവസാനിക്കുമെങ്കിലും എന്ന് മുതൽ സർവീസുകൾ നടത്താനാകുമെന്നതിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
അതേസമയം 50,000 രൂപയോ അതില്‍ കുറവോ വേതനമുള്ള ജീവനക്കാരുടെ വേതനം ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി വെട്ടിക്കുറച്ചിട്ടില്ല. എന്നാൽ ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര തുടങ്ങിയ വിമാന സര്‍വീസുകളെല്ലാം തന്നെ ജീവനക്കാരുടെ വേതനം വെട്ടിക്കുറയ്ക്കാന്‍ മുമ്പു തന്നെ തീരുമാനമെടുത്തിരുന്നു. ചില കമ്പനികൾ ശമ്പളമില്ലാത്ത നിർബന്ധിത അവധിയും ജീവനക്കാർക്ക് നിർദേശിച്ചിരുന്നു.