യുഎസിന് പിന്നാലെ യൂറോപ്യന്‍ കേന്ദ്ര ബാങ്കും പലിശ നിരക്ക് കൂട്ടി

March 19, 2022 |
|
News

                  യുഎസിന് പിന്നാലെ യൂറോപ്യന്‍ കേന്ദ്ര ബാങ്കും പലിശ നിരക്ക് കൂട്ടി

ലണ്ടന്‍: യുഎസ് ഫെഡറല്‍ റിസര്‍വിന് പിന്നാലെ യൂറോപ്യന്‍ കേന്ദ്ര ബാങ്കും പലിശ നിരക്ക് കൂട്ടി. ഫെബ്രുവരിയില്‍ യുഎസിലെ പണപ്പെരുപ്പം നാല്‍പത് വര്‍ഷത്തെ ഉയര്‍ന്ന നിലയിലേക്ക് എത്തിയതിന് പിന്നാലെയാണ് പലിശ നിരക്ക് കാല്‍ ശതമാനം (0.25 ശതമാനം) വര്‍ധിപ്പിച്ചുള്ള ഫെഡ് റിസര്‍വിന്റെ തീരുമാനമുണ്ടായത്.

ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളിലും പലിശ നിരക്ക് സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട്  കാല്‍ ശതമാന (0.25 ശതമാനം)മാണ് പലിശ നിരക്ക് കൂട്ടിയത്. ഉയര്‍ന്ന പണപ്പെരുപ്പവും ഊര്‍ജ്ജ പ്രതിസന്ധിയും കോവിഡിനു ശേഷം ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. മോണിറ്ററി പോളിസി കമ്മിറ്റിയിലെ 9 ല്‍ 8 അംഗങ്ങളും നിലവിലെ പലിശ നിരക്കായ 0.5 ശതമാനത്തില്‍ നിന്നും 0.75 ശതമാനമാക്കാന്‍ പിന്തുണച്ചു.  വര്‍ദ്ധനവോടെ പലിശ നിരക്ക് കോവിഡിനു മുന്‍പത്തെ നിലയിലേക്കെത്തിയിരിക്കുകയാണ്.

ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 8 ശതമാനത്തിലേക്കെത്തും. വര്‍ഷാവസാനത്തോടെ ഇത് ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഊര്‍ജ്ജ ദൗര്‍ലഭ്യതയില്‍ വലഞ്ഞ യൂറോപ്യന്‍ രാജ്യങ്ങളെ വീണ്ടും പ്രതിസന്ധിയില്‍ തള്ളിയിടുകയാണ് റഷ്യ-യുക്രെയ്ന്‍ യുദ്ധം. വില വര്‍ദ്ധനവിനിടെ കഴിഞ്ഞ 30 വര്‍ഷത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ ബജറ്റ് ആണ് കഴിഞ്ഞ മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.

Related Articles

© 2025 Financial Views. All Rights Reserved