
ബീജിങ്: ആഗോള കുത്തക കമ്പനികള്‍ ചൈനയിലെ പ്ലാന്റുകളിലെ ഉല്‍പ്പാദനം നിര്‍ത്തുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള വ്യാപാര തര്‍ക്കം, ഉല്‍പ്പാദന ചെലവിലെ വര്‍ധനവ് എന്നിവ കാരണമാണ് കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്മാറുന്നത്. ചൈനയെ സംബന്ധിച്ച് പ്രതിസന്ധിക്കിടെ വന്‍തോതിലുള്ള വിദേശനിക്ഷേപമാണ് നഷ്ടപ്പെടുന്നത്.
അമേരിക്കയില്‍ ട്രംപ് സര്‍ക്കാര്‍ ചൈനീസ് ഉല്‍പ്പന്നങ്ങളോട് യുദ്ധം പ്രഖ്യാപിച്ച് തന്നെ മുന്നോട്ട് പോവുകയാണ്. സെപ്റ്റംബര്‍ 14 നും ട്രംപ് സര്‍ക്കാര്‍ അഞ്ച് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ കംപ്യൂട്ടര്‍ ഉപകരണങ്ങളും, പഞ്ഞിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുന്നു. മുസ്ലിങ്ങള്‍ ധാരാളമുള്ള ക്സിന്‍ജിയാങ് പ്രവിശ്യയില്‍ നിര്‍ബന്ധിത തൊഴിലിന് ആളുകളെ വിധേയരാക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ നടപടി.
ഈ സാഹചര്യത്തില്‍ ഇതിനെ സുവര്‍ണാവസരമായി കണ്ട് മുന്നോട്ട് പോവുകയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍. വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കാന്‍ മുന്‍നിരയിലുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ അമേരിക്കയും ചൈനയുമായുള്ള വ്യാപാര ബന്ധത്തില്‍ പതിറ്റാണ്ടിലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 30 വരെയുള്ള ആറ് മാസത്തില്‍ അമേരിക്കന്‍ കമ്പനികളുടെ ചൈനയിലെ നിക്ഷേപം 4.1 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. അതേസമയം ജെപി മോര്‍ഗന്‍ അടക്കമുള്ള ചില അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ നിക്ഷേപവുമായി മുന്നോട്ട് പോകുന്നുമുണ്ട്.
ദക്ഷിണേഷ്യയിലെ സാമ്പത്തിക രംഗത്ത് ചൈനയുടെ സ്വാധീനം മറികടക്കാന്‍ വമ്പന്‍ നീക്കങ്ങള്‍ അമേരിക്ക നടത്തുന്നതായി വിവരമുണ്ട്. അഞ്ച് രാജ്യങ്ങളെ കൂട്ടുപിടിച്ച് ഒത്തൊരുമിച്ച് മുന്നേറാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. മികോങ്-യുഎസ് പങ്കാളിത്തത്തില്‍ അമേരിക്കയെ കൂടാതെ കമ്പോഡിയ, ലാവോസ്, മ്യാന്മാര്‍, തായ്ലന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് അംഗങ്ങള്‍. അംഗ രാജ്യങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് അമേരിക്ക ആസൂത്രണം നടത്തിയിരിക്കുന്നത്.
ജപ്പാന്‍, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായും സമാനമായ നിലയില്‍ സഹകരിച്ച് മുന്നോട്ട് പോകാനാണ് അമേരിക്കയുടെ ശ്രമം. ടിബറ്റില്‍ നിന്ന് തുടങ്ങി ചൈന, ലാവോസ്, കമ്പോഡിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് ദക്ഷിണ ചൈന കടലില്‍ ലയിക്കുന്ന മികോങ് നദിയുടെ പേരാണ് കൂട്ടായ്മയ്ക്ക് ഇട്ടിരിക്കുന്നത്. 150 ദശലക്ഷം ഡോളര്‍ പ്രാഥമികമായി ഇവിടങ്ങളില്‍ അമേരിക്ക നിക്ഷേപിക്കും. അടുത്ത 11 വര്‍ഷം കൊണ്ട് 3.5 ബില്യണ്‍ ഡോളര്‍ കൂടി മികോങ് രാജ്യങ്ങളില്‍ നിക്ഷേപമായി എത്തും. ചൈനയുടെ സാമ്പത്തിക ശക്തിയ്ക്ക് മേല്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള കനത്ത പ്രഹരമായി ഇത് മാറും എന്നതില്‍ തര്‍ക്കമില്ല.