
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഗോതമ്പ് കര്‍ഷകര്‍ ദുരിതത്തില്‍. റഷ്യ-യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നാലെ ആഗോള തലത്തില്‍ ഗോതമ്പ് വില കുതിച്ചുയര്‍ന്നു. എന്നാല്‍ കയറ്റുമതി വിലക്കേര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ കര്‍ഷകരുടെ സ്ഥിതി കഷ്ടത്തിലായി. ആഭ്യന്തര വിപണിയില്‍ വില തിരിച്ചടിച്ചതോടെ കര്‍ഷകരും വ്യാപാരികളും കടുത്ത നിരാശയിലാണ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉല്‍പ്പാദക രാജ്യമാണ് ഇന്ത്യ. ആഗോള തലത്തില്‍ ഗോതമ്പ് വില കുതിച്ചുയരുമ്പോഴും രാജ്യത്ത് ഭക്ഷ്യ ക്ഷാമം ഒഴിവാക്കാനാണ് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം. ലോകത്തിലെ ഏറ്റവും മികച്ച ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യയില്‍ നിന്നും ഉക്രെയ്നില്‍ നിന്നുമുള്ള വിതരണം കുറഞ്ഞതിനൊപ്പം ഇന്ത്യയുടെ നീക്കവും ഗോതമ്പ് ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു. ചിക്കാഗോയിലെയും യൂറോപ്പിലെയും കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളില്‍ ഗോതമ്പിന്റെ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തുകയും ചെയ്തിരുന്നു.
എന്നാല്‍ പഞ്ചാബിലെ ഖന്നയില്‍ സ്ഥിതി മറ്റൊന്നായി. ഏഷ്യയിലെ ഏറ്റവും വലിയ ധാന്യ വിപണിയാണ് ഇവിടം. ഇവിടെ ധാന്യങ്ങളുടെ മൂല്യം ആഗോള വില നിലവാരത്തിന്റെ നേര്‍ വിപരീത ദിശയിലേക്കാണ് പോയത്. കയറ്റുമതി നിരോധനത്തിന് മുമ്പ് 100 കിലോഗ്രാം ഗോതമ്പിന് 2,300 രൂപ (ഏകദേശം 30 ഡോളര്‍) ആയിരുന്നു വില. എന്നാല്‍ കയറ്റുമതി വിലക്ക് വന്നതോടെ ഗോതമ്പ് വില 2,015 രൂപയായി കുറഞ്ഞു. ഇതാകട്ടെ പൊതുവിതരണ സമ്പ്രദായത്തിനായി ധാന്യം വാങ്ങുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയും.