പാമോയിലും സണ്‍ഫ്‌ളവര്‍ ഓയിലുമടക്കമുള്ളവയ്ക്ക് വില കൂടും; രൂപയുടെ മൂല്യമിടിഞ്ഞതോടെ ഭക്ഷ്യ എണ്ണയുടെ വിപണിയിലും തകര്‍ച്ച; ഇറക്കുമതിയില്‍ വന്‍ ചെലവെന്ന് കമ്പനികള്‍

August 22, 2019 |
|
News

                  പാമോയിലും സണ്‍ഫ്‌ളവര്‍ ഓയിലുമടക്കമുള്ളവയ്ക്ക് വില കൂടും; രൂപയുടെ മൂല്യമിടിഞ്ഞതോടെ ഭക്ഷ്യ എണ്ണയുടെ വിപണിയിലും തകര്‍ച്ച; ഇറക്കുമതിയില്‍ വന്‍ ചെലവെന്ന് കമ്പനികള്‍

ഡല്‍ഹി: രൂപയുടെ മൂല്യം കഴിഞ്ഞ മാസം നാലു ശതമാനം ഇടിഞ്ഞതോടെ മന്ദ ഗതിയിലായിരുന്ന വിപണിയെ ഇത് ഏറെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ വേളയിലാണ് പാമോയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയടക്കമുള്ളവയ്ക്ക് വില വര്‍ധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചിരിക്കുന്നത്. പാമോയിലിന് മൂന്ന് ശതമാനവും സണ്‍ഫ്‌ളവര്‍ ഓയില്‍ സോയാബീന്‍ ഓയില്‍ എന്നിവയ്ക്ക് നാലു ശതമാനവും വില വര്‍ധിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. 

ഭക്ഷ്യ എണ്ണയുടെ 70 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. 23.5 മില്യണ്‍ ടണ്‍ ആണ് പ്രതിവര്‍ഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.  വിപണിയിലെ മാന്ദ്യത്തിന് പുറമേ രൂപയുടെ മൂല്യം ഇടിയുക കൂടി ചെയ്തപ്പോള്‍ ഏറെ നഷ്ടമാണ് തങ്ങള്‍ നേരിടുന്നതെന്ന് കമ്പനികള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് ആദ്യവാരം ഭക്ഷ്യ എണ്ണയുടെ ഹോള്‍സെയില്‍ വില വര്‍ധിച്ചിരുന്നു. സോയാബീന്‍ ഓയിലിന് ലിറ്ററിന് മൂന്ന് ശതമാനം വര്‍ധിച്ച് 85 രൂപ.

പാമോയിലിന് രണ്ട് ശതമാനം വര്‍ധിച്ച് 62 രൂപ, സൂര്യകാന്തി എണ്ണയ്ക്ക് 5 ശതമാനം വര്‍ധിച്ച് ലിറ്ററിന് 90 രൂപ എന്നിങ്ങനെ വില വന്നു.  രാജ്യത്തെ വിപണി രംഗം മന്ദതയില്‍ നീങ്ങുന്ന വേളയിലാണ് 8000 മുതല്‍ 10,000 ജീവനക്കാരെ പിരിച്ച് വിടുമെന്ന് ഇന്ത്യയിലെ ബിസ്‌ക്കറ്റ് ഭീമനായ പാര്‍ലെയും വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ലെ ഉല്‍പന്നങ്ങളുടെ വിപണിയില്‍ ശക്തമായ തിരിച്ചടിയാണ് നേരിടുന്നതെന്നും കമ്പനി അറിയിച്ചു. കിലോയ്ക്ക് 100 രൂപയ്ക്ക് മുകളില്‍ വരുന്ന ബിസ്‌ക്കറ്റുകള്‍ക്ക് ജിഎസ്ടി കുറയ്ക്കണമെന്ന് സര്‍ക്കാരിനോട് കമ്പനി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ച് വിടേണ്ടി വരുമെന്ന് പാര്‍ലെ ഉല്‍പന്നങ്ങളുടെ തലവനായ മായങ്ക് ഷാ പറഞ്ഞു.  10,000 കോടി രൂപ വിറ്റു വരവുള്ള പാര്‍ലേയ്ക്ക് ഒരു ലക്ഷത്തിലധികം ജീവനക്കാരാണുള്ളത്. സ്വന്തമായി 10 പ്ലാന്റുകളാണ് പാര്‍ലേയ്ക്കുള്ളത്. പാര്‍ലെ ഇറക്കിയതില്‍ പാര്‍ലെ ജി, മൊണാക്കോ, മാരി ഗോള്‍ഡ് എന്നിവ ഏറെ ജനപ്രിയമായ ഉല്‍പന്നങ്ങളായിരുന്നു. മാത്രമല്ല വരുമാനത്തിന്റെ നല്ലൊരു ഭാഗവും ഗ്രാമപ്രദേശങ്ങളില്‍ നിന്നാണെന്നും പാര്‍ലെ അവകാശപ്പെടുന്നു.

Related Articles

© 2025 Financial Views. All Rights Reserved