
ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലാളികളുടെ അവസ്ഥ അതിദയനീയമെന്ന് റിപ്പോര്‍ട്ട്. കൊവിഡ് രാജ്യത്തെ ബാധിച്ച് തുടങ്ങിയ ശേഷമുള്ള ഒരു വര്‍ഷത്തിലേറെ കാലം തൊഴിലാളികളെ ശരിക്കും ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 35 മില്യണ്‍ തൊഴിലാളികള്‍ അവരുടെ വിരമിക്കല്‍ സമ്പാദ്യം ഒരു വര്‍ഷത്തിനിടെ പിന്‍വലിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 ഏപ്രില്‍ ഒന്ന് മുതലുള്ള കണക്കാണിത്. ഔപചാരിക മേഖലയെയാണ് ഇത് കൂടുതല്‍ ബാധിച്ചിരിക്കുന്നത്.
പ്രൊവിഡന്റ് ഫണ്ട് അഥവാ പിഎഫില്‍ നിന്ന് സമ്പാദ്യങ്ങള്‍ പിന്‍വലിക്കുന്നത് കൂടിവരികയാണ്. കൊവിഡ് അതിശക്തമായി ശമ്പളം വാങ്ങുന്ന വിഭാഗത്തെ ബാധിച്ചിരിക്കുകയാണ്. നിത്യേനയുള്ള ചെലവ് നടത്തുന്ന കുടുംബങ്ങളെയും ഗൃഹനാഥന്മാരെയും കൊവിഡ് വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. പലര്‍ക്കും ലോക്ഡൗണ്‍ കാരണം സാമ്പത്തിക നില തന്നെ താളം തെറ്റിയിരുന്നു. ഇതോടെയാണ് ഇവര്‍ക്ക് പിഎഫുകളെയും മറ്റ് സമ്പാദ്യങ്ങളെയും ആശ്രയിക്കേണ്ടി വന്നത്. ഇത്തരത്തില്‍ 1.25 ലക്ഷം കോടി രൂപയാണ് പിഎഫ് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്.
ഇപിഎഫ്ഒ നല്‍കുന്ന കണക്കാണിത്. ഇപിഎഫ്ഒയിലെ ഗുണഭോക്താക്കളില്‍ പകുതിയോളം വരുമിത്. മൊത്തം 60 മില്യണ്‍ ആളുകളാണ് ഇപിഎഫ്ഒയില്‍ ഉള്ളത്. പെന്‍ഷന്‍, മരണ ഇന്‍ഷുറന്‍സ്, തുടങ്ങിയവ അടങ്ങുന്നതാണിത്. 2009ല്‍ ഇത് 81200 കോടി രൂപ മാത്രമായിരുന്നു. അവിടെ നിന്നാണ് കുതിപ്പ് തുടങ്ങിയത്. 2020 ഏപ്രില്‍ ഒന്നിനും 2021 മെയ് പന്ത്രണ്ടിനും ഇടയില്‍ 35 മില്യണ്‍ പേരില്‍ 7.2 മില്യണ്‍ ആളുകള്‍ 18500 കോടിയാണ് പിന്‍വലിച്ചിരിക്കുന്നത്.
2020 മാര്‍ച്ചില്‍ ഇപിഎഫ് വരിക്കാരോട് പിഎഫിലെ 75 ശതമാനം പിന്‍വലിച്ചോളാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു. അതല്ലെങ്കില്‍ മൂന്ന് മാസത്തെ ശമ്പളം പിന്‍വലിക്കാമെന്നും കേന്ദ്രം അനുമതിയില്‍ പറയുന്നു. തൊഴില്‍ മാറുന്നതും വിരമക്കലും കാരണം പിന്‍വലിക്കുന്നവരുടെ ശതമാനം പത്ത് ശതമാനത്തോളം കൂടിയുണ്ട്. കൊവിഡ് കാരണം ഇത് വീണ്ടും കൂടുകയാണ് ചെയ്തത്. അതേസമയം ഈ തൊഴിലാളികളുടെ ദീര്‍ഘകാലം സാഹചര്യം ബുദ്ധിമുട്ടേറിയതായിരിക്കും. കാരണം ഇവരുടെ പിഎഫില്‍ കിട്ടാനുള്ള തുക വളരെ കുറയും.