
ബെംഗളുരു: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക്ഡൗൺ ചെയ്യുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെത്തുടർന്ന് ഇ-കൊമേഴ്‌സ് ഭീമനായ ഫ്ലിപ്കാർട്ട് ഇന്ത്യയിലെ എല്ലാ സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. ചൊവ്വാഴ്ച വൈകുന്നേരം പുറത്തിറക്കിയ അത്യാവശ്യ സേവനങ്ങളുടെ പട്ടികയിൽ ഇ-കൊമേഴ്‌സ് സേവനങ്ങളെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും വാൾമാർട്ട് ഉടമസ്ഥതയിലുള്ള കമ്പനി പെട്ടെന്നുള്ള ഈ പ്രഖ്യാപനം നടത്തുകയായിരുന്നു.
ഫ്ലിപ്പ്കാർട്ട് അതിന്റെ ആപ്ലിക്കേഷന്റെയും വെബ്‌സൈറ്റിന്റെയും സെർച്ച് ഓപ്ഷനിൽ എല്ലാ ഉൽപ്പന്നങ്ങളെയും 'ഔട്ട് ഓഫ് സ്റ്റോക്ക്' എന്ന് അടയാളപ്പെടുത്തി. നിങ്ങളുടെ ആവശ്യങ്ങൾ എല്ലായ്പ്പോഴും ഞങ്ങളുടെ മുൻഗണനയാണ്. എത്രയും വേഗം ഞങ്ങൾ നിങ്ങളെ സേവിക്കാൻ മടങ്ങിവരുമെന്ന് വാഗ്ദാനം ചെയ്യുന്നു എന്ന് ഫ്ലിപ്കാർട്ടിന്റെ വെബ്‌സൈറ്റിൽ ഒരു സന്ദേശം നൽകിയിരിക്കുകയാണ്.
അതേസമയം എപ്പോൾ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇത് മറ്റേതുപോലെയുമില്ലാത്ത ബുദ്ധിമുട്ടുള്ള സമയമാണ്. മുമ്പൊരിക്കലും, കമ്മ്യൂണിറ്റികൾ സുരക്ഷിതരായിരിക്കാൻ അകലങ്ങളിൽ തുടരേണ്ടി വന്നിട്ടില്ല. ഇപ്പോൾ വീട്ടിൽ ഉണ്ടായിരിക്കുക എന്നത് രാജ്യത്തെ സഹായിക്കുകയെന്നതാണ് എന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറയുന്നു.
രാജ്യത്തൊട്ടാകെയുള്ള ലോക്ക്ഡൗണിനിടയിൽ ഗാർഹിക ഉപയോഗ വസ്തുക്കൾ, ശുചിത്വം, മറ്റ് ഉയർന്ന മുൻഗണനയുള്ള ഉൽപന്നങ്ങൾ എന്നീ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആമസോൺ ഇന്ത്യ ഓർഡറുകൾ എടുക്കുന്നതും കുറഞ്ഞ മുൻഗണനയുള്ള ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതും താൽക്കാലികമായി നിർത്തിവച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ പ്രഖ്യാപനം. രാജ്യത്തെ ഇ-കൊമേഴ് സ്ഥാപനങ്ങളെല്ലാം കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പോരാടുന്നതിന് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.
അതേസമയം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള പോലീസുകാർ ഇ-കൊമേഴ്‌സ് കമ്പനികളുടെ ഡെലിവറി തൊഴിലാളികളെ ഉപദ്രവിച്ചതായി നിരവധി റിപ്പോർട്ടുകൾ ട്വിറ്ററിൽ പുറത്തുവന്നിട്ടുണ്ട്. 557 പേരെ ബാധിക്കുകയും രാജ്യത്ത് 10 പേരുടെ ജീവൻ അപഹരിക്കുകയും ചെയ്ത കൊറോണ വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ മൂന്നാഴ്ച രാജ്യവ്യാപകമായി പൂർണ്ണമായ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.