സ്വര്‍ണത്തിന് വില കൂടിയാലെന്താ പ്രശ്‌നം; നിക്ഷേപകരുടെ കണ്ണ് സ്വര്‍ണത്തില്‍ തന്നെ

April 01, 2020 |
|
News

                  സ്വര്‍ണത്തിന് വില കൂടിയാലെന്താ പ്രശ്‌നം; നിക്ഷേപകരുടെ കണ്ണ് സ്വര്‍ണത്തില്‍ തന്നെ

പ്രതിസന്ധി കാലത്ത് സ്വര്‍ണമൊരു സുരക്ഷിത നിക്ഷേപമാണ്. അന്താരാഷ്ട്ര കറന്‍സി കൂടിയായ യുഎസ് ഡോളറിനേക്കാള്‍ പ്രധാന്യവും പരിഗണനയും  സ്വര്‍ണത്തിനാണ് നിക്ഷേപരിപ്പോള്‍ നല്‍കുന്നത്. സുരക്ഷിത നിക്ഷേപമെന്ന പ്രത്യേകത തന്നെയാണ് വിപണികളെല്ലാം നിശ്ചലമായ ഈ കൊവിഡ് കാലത്തും സ്വര്‍ണത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നത്.1610 ഡോളറിനും 1625 ഡോളറിനുമിടയിലാണ് രാജ്യാന്തര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ നിരക്ക്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില സര്‍വ്വകാല തകര്‍ച്ചയിലേക്ക് നീങ്ങിയതാണ് സ്വര്‍ണവിലയെ വാനോളം ഉയര്‍ത്തിയത്. 

കൊവിഡിനെ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ചുളള ആശങ്കകളാണ് ആഗോളവിപണിയില്‍ സ്വര്‍ണവില കൂട്ടിയത്. കേരളത്തില്‍ 10 ഗ്രാം തങ്കത്തിന് 43,500 രൂപയാണ് ഇപ്പോഴത്തെ വില. ഡോളറിനെതിരെ 76 എന്ന നിലയിലേക്ക് കടന്നിരുന്ന രൂപ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ച ദിവസം 74 ലേക്ക് മൂല്യം ഉയര്‍ന്നെങ്കിലും പിന്നീട് രൂപയുടെ മൂല്യം 75.48 ലേക്ക് ഇടിഞ്ഞു. 

കഴിഞ്ഞ രണ്ട് ആഴ്ച്ചയായി അമേരിക്കന്‍ ഡോളര്‍ താഴ്ന്ന നിലയിലാണ്. യു എസ് ഫെഡറല്‍ റിസര്‍വ് സ്വീകരിച്ച രണ്ട് ട്രില്യണ്‍ ഡോളറിന്റെ ഉത്തേജക പാക്കേജ് വലിയ തോതില്‍ വിജയം കണ്ടിട്ടില്ലന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

എണ്ണ വിലയിലെ എക്കാലത്തെയും ഇടിവ്, യു.എസ് അടക്കമുള്ള രാജ്യങ്ങളിലെ സാമ്പത്തിക ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് സ്വര്‍ണ വില ഉയരുന്നതിന് കാരണമായത്. 1.70 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപനത്തെ തുടര്‍ന്ന് തിരിച്ചു വരവ് പ്രതീക്ഷിച്ചിരുന്ന രൂപ പിന്നെയും ദുര്‍ബലമാവുന്നതാണ് ഇന്ത്യയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായതെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷററും ജിജെസി ദേശീയ ഡയറക്ടറുമായ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ ആഴ്ച്ചയെക്കാള്‍ ഒരു ശതമാനത്തിലധികം സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. സ്വര്‍ണ വിലയുടെ ഓരോ ഉയര്‍ച്ചയിലും വില്‍പന സമ്മര്‍ദ്ദം ശക്തമായതിനാല്‍ ഈ വിലനിലവാരത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കാനുള്ള സാധ്യതയുള്ളതായി അദ്ദേ?ഹം കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved