പറന്നുയര്‍ന്ന് സ്വര്‍ണ വില; പവന് 120 രൂപ വര്‍ധിച്ചു; സ്വര്‍ണത്തിനൊപ്പം വെള്ളി വിലയും ഉയരങ്ങളിലേക്കോ?

July 23, 2020 |
|
News

                  പറന്നുയര്‍ന്ന് സ്വര്‍ണ വില; പവന് 120 രൂപ വര്‍ധിച്ചു; സ്വര്‍ണത്തിനൊപ്പം വെള്ളി വിലയും ഉയരങ്ങളിലേക്കോ?

തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോഡ് കുറിച്ചു. വ്യാഴാഴ്ച പവന് 120 രൂപ കൂടി 37,400 രൂപയായി. 4675 രൂപയാണ് ഗ്രാമിന്. ബുധനാഴ്ച പവന് 520 രൂപ കൂടി 37,280 രൂപയിലെത്തിയിരുന്നു. ചൊവാഴ്ചയാകട്ടെ പവന് 36,760 രൂപയുമായാണ് വര്‍ധിച്ചത്.

ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 50,000 കടന്നു. എംസിഎക്‌സില്‍ 50,158 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ വ്യാഴാഴ്ച വില താഴുകയാണ് ചെയ്തത്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,865.84 ഡോളറാണ് വില. സമീപഭാവിയില്‍ അന്താരാഷ്ട്ര വില 2,000 ഡോളര്‍ കടക്കുമെന്നാണ് ആഗോള ബാങ്കിങ് സ്ഥാപനങ്ങളായ ഗോള്‍ഡ്മാന്‍ സാക്സ്, ബാങ്ക് ഓഫ് അമേരിക്ക, സിറ്റി എന്നിവയുടെ വിലയിരുത്തല്‍.

ഇതനുസരിച്ചാണെങ്കില്‍ കേരളത്തില്‍ പവന്‍ വില 40,000 രൂപ കടക്കും. 2020-ല്‍ ഇതുവരെ 28 ശതമാനത്തിലേറെ വര്‍ധനയാണ് പവന്‍വിലയിലുണ്ടായത്. കൃത്യമായി പറഞ്ഞാല്‍ 8,320 രൂപയുടെ വര്‍ധന. 2019 ഡിസംബര്‍ 31-ന് 29,080 രൂപയായിരുന്നു വില. ലോകമെമ്പാടും കോവിഡ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. സാമ്പത്തിക മാന്ദ്യകാലത്ത് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാറുണ്ട്.

എന്നാല്‍ വെള്ളി വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. എംസിഎക്‌സില്‍ സില്‍വര്‍ ഫ്യൂച്ചറുകള്‍ 0.4 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 60,870 രൂപയിലെത്തി. എംസിഎക്‌സ് സില്‍വര്‍ ഫ്യൂച്ചേഴ്‌സ് 10 കിലോയ്ക്ക് ഇന്നലെ 62200 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ സെഷനില്‍ 8% നേട്ടം കൈവരിച്ച വെള്ളി ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കുതിച്ചുചാട്ടമാണ് കൈവരിച്ചിരിക്കുന്നത്.

ഈ വര്‍ഷം ഇതുവരെ ഇന്ത്യയില്‍ സ്വര്‍ണ വില 28 ശതമാനം ഉയര്‍ന്നു. വിലക്കയറ്റം ലോകത്തിലെ വിലയേറിയ ലോഹത്തിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയില്‍ സ്വര്‍ണ്ണത്തിനായുള്ള ഭൗതിക റീട്ടെയില്‍ ആവശ്യകതയെ ബാധിച്ചിട്ടുണ്ട്. ഡിമാന്‍ഡ് ദുര്‍ബലമായതിനാല്‍ ഡീലര്‍മാര്‍ ഔദ്യോഗിക ആഭ്യന്തര വിലയേക്കാള്‍ ഔണ്‍സിന് 5 ഡോളര്‍ വരെ ഇളവ് വാഗ്ദാനം ചെയ്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെ ആഭ്യന്തര വിലയില്‍ 12.5% ഇറക്കുമതി നികുതിയും 3% ജിഎസ്ടിയും ഉള്‍പ്പെടുന്നു.

ദുര്‍ബലമായ ആവശ്യ കാരണം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ജൂണ്‍ പാദത്തില്‍ 96 ശതമാനം ഇടിഞ്ഞു. കൊറോണ കേസുകളുടെ വര്‍ദ്ധനവും യുഎസ് ഡോളറിന്റെ കുത്തനെയുള്ള ഇടിവും സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധനവിന് കാരണമായി. ഭൗതികാവശ്യം കുറവാണെങ്കില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ആഗോള വിപണിയില്‍ സ്പോട്ട് സ്വര്‍ണം 0.3 ശതമാനം ഇടിഞ്ഞ് 1,865.84 രൂപയിലെത്തി. ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇത്. കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകളും കൂടുതല്‍ ഉത്തേജനങ്ങളും ദുര്‍ബലമായ ഡോളറും ആ?ഗോള വിപണിയില്‍ സ്വര്‍ണ്ണ വില വര്‍ദ്ധനവിന് കാരണമായിട്ടുണ്ട്.

വെള്ളി വിലയും കുതിച്ചുയരുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തേക്കാള്‍ വില കുതിച്ചുയരുകയാണ് വെള്ളിയ്ക്ക്. യുഎസ് കോമെക്‌സ് വിപണിയില്‍ സില്‍വര്‍ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 22 ഡോളര്‍ മറികടന്നു. ഇത് 7 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. സ്വര്‍ണ്ണ വിലയും റെക്കോര്‍ഡ് ഉയരത്തില്‍ എത്തി. ഔണ്‍സിന് 1850 ഡോളറാണ് വില. ഇന്ത്യയിലും വിലകള്‍ സമാനമായ രീതിയില്‍ മുന്നേറുകയാണ്. എംസിഎക്‌സ് സില്‍വര്‍ ഫ്യൂച്ചര്‍ വില 1 കിലോഗ്രാമിനം 60,000 രൂപ കവിഞ്ഞു. ആദ്യമായി സ്വര്‍ണ വിലയും 10 ഗ്രാമിനം 50,000 രൂപ കടന്നു.

സില്‍വര്‍, ഗോള്‍ഡ് വില അനുപാതത്തില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ വെള്ളി ഒരു പ്രധാന നിക്ഷേപമായി മാറുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. വെള്ളി നിലവില്‍ റെക്കോര്‍ഡ് ഡിസ്‌കൗണ്ടിലാണ് വില്‍ക്കുന്നത്. ഇത് കൂടുതല്‍ ആവശ്യക്കാരെ ആകര്‍ഷിക്കും.

നിലവിലെ അനിശ്ചിതത്വങ്ങള്‍ കാരണമാണ് സ്വര്‍ണ വില ഉയര്‍ന്നതെങ്കില്‍ വ്യാവസായിക ലോഹം എന്ന നിലയിലാണ് വെള്ളി വില ഉയര്‍ന്നിരിക്കുന്നത്. ചെമ്പിന്റെ വിലയിലും മികച്ച വീണ്ടെടുക്കല്‍ കണ്ടു. അടുത്തിടെ വിലകള്‍ 2 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തി. ലോകമെമ്പാടുമുള്ള കൊവിഡ്-19 മഹാമാരി ബാധിച്ച 275 ഖനന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്വര്‍ണ്ണ, വെള്ളി ഖനികളെയാണ്.

സ്വര്‍ണ്ണത്തോടുള്ള ഇന്ത്യക്കാരുടെ താത്പര്യം എല്ലാവര്‍ക്കും അറിയാം. നിലവില്‍ സ്വര്‍ണ്ണ നാണയങ്ങളും വെള്ളി നാണയങ്ങളും വാങ്ങുന്നതും നല്ലൊരു നിക്ഷേപ മാര്‍ഗമാണെന്നും വിദഗ്ധര്‍ പറയുന്നു. സ്വര്‍ണ്ണവും വെള്ളിയും ഓരോ ഇന്ത്യന്‍ വീടുകളിലും സാധാരണക്കാര്‍ മുതല്‍ സമ്പന്നര്‍ വരെ വാങ്ങുന്നതും സൂക്ഷിക്കുന്നതുമായ ലോഹങ്ങളാണ്. പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ പലിശ നിരക്കുകളും മറ്റും കുറഞ്ഞ നിക്ഷേപങ്ങളേക്കാള്‍ ലാഭകരമാണ് സ്വര്‍ണം, വെള്ളി നിക്ഷേപങ്ങള്‍.

Related Articles

© 2025 Financial Views. All Rights Reserved