കാറുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു; ആഡംബര-പ്രീമിയം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് പണി കിട്ടും

September 05, 2020 |
|
News

                  കാറുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കുന്നു; ആഡംബര-പ്രീമിയം കാര്‍ നിര്‍മ്മാതാക്കള്‍ക്ക് പണി കിട്ടും

കാറുകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാമെന്ന് സര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കി. വിദേശ നിര്‍മ്മാതാക്കള്‍ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്ന റോയല്‍റ്റി പേയ്മെന്റിന്റെ അളവ് കുറയ്ക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇന്ത്യയിലെ ഉല്‍പാദനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു. ഇതിനായി കയറ്റുമതി വര്‍ധിപ്പിക്കുന്നതും യൂറോപ്യന്‍ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ പങ്കുചേരുന്നതുമുള്‍പ്പടെ നിരവധി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

സികെഡി, എസ്‌കെഡി തീരുവ വര്‍ധനവ് ആഡംബര-പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി, സ്‌കോഡ, ഫോക്സ്വാഗണ്‍, ഹോണ്ട, ടൊയോട്ട (ലെക്സസ് മുഖേന) എന്നിവയുടെ വ്യാപാരത്തില്‍ പ്രഹരമേല്‍പ്പിക്കാന്‍ സാധ്യത കാണുന്നു. ഇത് സ്വാഭാവികമായി വാഹനങ്ങളുടെ വില ഉയരാനും, തങ്ങളുടെ പുതിയ നിക്ഷേപങ്ങളെ കാര്യമായി ബാധിക്കാനും ഇടയുണ്ടെന്ന് കമ്പനികള്‍ പറയുന്നു. വിദേശ വാഹന നിര്‍മ്മാതാക്കളില്‍ നിന്ന് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഗോയല്‍ ശ്രമിക്കുമ്പോള്‍, മറുഭാഗത്ത് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പുതിയ വാഹനങ്ങള്‍ക്കായി പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഓട്ടോ സ്‌ക്രാപ്പേജ് പോളിസിയുടെ നിര്‍ദേശത്തിന്റെ പ്രഖ്യാപനം ഉടന്‍ തന്നെ പ്രതീക്ഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയില്‍ നിന്നുള്ള ഘടക ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലവും സര്‍ക്കാറിന്റെ ആത്മനിര്‍ഭര്‍ പദ്ധതിയും ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. പ്രധാനമായും ചൈനയില്‍ നിന്നും മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇലക്ട്രോണിക് ഓട്ടോ ഘടകങ്ങള്‍, ഉരുക്ക് എന്നിവയുടെ ഇറക്കുമതി കുറയ്ക്കുകയാണെന്ന് മഹീന്ദ്ര&മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക വ്യക്തമാക്കി. ഇവ രണ്ടും കൂടി ഏകദേശം മൊത്തം ബില്യണ്‍ ഡോളര്‍ വാഹന ഘടകങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. മൊത്തം ഓട്ടോ ഇറക്കുമതി പ്രതിവര്‍ഷം 13.7 ബില്യണ്‍ ഡോളറാണ്. ഈ നിരക്കിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് ഡോളര്‍ രാജ്യത്തിന് പുറത്തേക്ക് പോവുകയാണെന്ന് ഗോയല്‍ വ്യക്തമാക്കി. റോയല്‍റ്റി കുറയ്ക്കുന്നത് കമ്പനികള്‍ പണമൊഴുക്കും വാഹനവിലയും കുറയ്ക്കാനും ആഭ്യന്തര വില്‍പ്പന വര്‍ധിപ്പിക്കാനും സഹായിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

© 2025 Financial Views. All Rights Reserved