
ദില്ലി: രാജ്യത്തെ ചരക്ക് സേവനനികുതി ശേഖരണത്തെ ഒന്നിലധികം നിരക്കുകളും ഇളവുകളുമൊക്കെ ബാധിക്കുന്നുവെന്ന് ഐഎംഎഫ്. വരുന്ന അഞ്ച് വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വിഭവ സമാഹരണശേഷിയെ കുറിച്ചുള്ള 2018-19ലെ പഠനം കണക്കാക്കുന്നത് ജിഎസ്ടി ശേഖരണം ജിഡിപിയുടെ 5.8% ആണെന്നാണ്. ഇത് താരതമ്യപ്പെടുത്താവുന്ന ചില വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതായിരുന്നു. പക്ഷേ ജിഡിപിയുടെ 8.2% സാധ്യതയേക്കാള്‍ വളരെ താഴെയാണെന്ന് ഇത് സൂചിപ്പിക്കുന്നു. റൂഡ് ഡി മൂയ്ജ്,അര്‍ബിന്ദ് മോദി, പിലിയു എന്നിവരടങ്ങുന്ന സമിതിയാണ് ഇത് വിലയിരുത്തിയത്.
യഥാര്‍ത്ഥ ശേഖരണവും വരുമാനവും തമ്മിലുള്ള വ്യത്യാസത്തിന് ഒന്നിലധികം ഘടകങ്ങളെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കുള്ള ഇളവുകള്‍ക്ക് ജിഡിപിയുടെ 0.4 ശതമാനം വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.മറ്റ് രാജ്യങ്ങളിലെ ഒന്നോ രണ്ടോ നിരക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നിലധികം നിരക്കുകള്‍ ഉള്‍പ്പെടുന്ന ഡിസൈന്‍ പാളിച്ചകളും ഇന്ത്യയില്‍ സംഭവിച്ചിട്ടുണ്ടെന്നും ജിഎസ്ടിയില്‍ ബിസിനസ്സുകള്‍ ഉള്‍പ്പെടുത്താനുള്ള പരിധി - വരുമാന സാധ്യത കുറച്ചതായും ഐഎംഎഫ് ടീം വ്യക്തമാക്കി. 5%, 12%, 18%, 28% എന്നിങ്ങനെ നാല് സ്ലാബുകളുണ്ടെങ്കിലും ആഡംബര നികുതി, സിന്‍ ടാക്‌സ്, കാറുകള്‍, പുകയില, ശീതളപാനീയങ്ങള്‍ എന്നിവയ്ക്ക മേലുള്ള സെസ്സുകള്‍, ബുള്ളിയനും റിയല്‍ എസ്റ്റേറ്റിനുമുള്ള മറ്റ് നിരക്കുകള്‍ ഇവയൊക്കെ അധികമായി വരുന്ന മറ്റ് നികുതികളാണ്. നടപ്പാക്കല്‍ വെല്ലുവിളികളായ ഇലക്ട്രോണിക് ഫയലിംഗ് അല്ലെങ്കില്‍ റിട്ടേണുകള്‍, ഒരു നിശ്ചിത മൂല്യത്തിനപ്പുറത്തേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഇ-വേ ബില്ലുകള്‍, ഇന്‍വോയ്‌സുകളുടെ ക്രോസ് മാച്ചിംഗ് എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചയും ഐഎംഎഫ് ഉന്നയിക്കുന്നു.