മാര്‍ച്ച് 21 വരെ ഇന്ധന വില വര്‍ധിപ്പിച്ചില്ല; എണ്ണക്കമ്പനികള്‍ക്ക് നഷ്ടം 19,000 കോടി രൂപ

March 25, 2022 |
|
News

                  മാര്‍ച്ച് 21 വരെ ഇന്ധന വില വര്‍ധിപ്പിച്ചില്ല; എണ്ണക്കമ്പനികള്‍ക്ക് നഷ്ടം 19,000 കോടി രൂപ

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവ് പിടിച്ചുനിര്‍ത്തിയതിലൂടെ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നീ കമ്പനികള്‍ക്ക് 19,000 കോടിയുടെ നഷ്ടമുണ്ടായെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡീസ്. 2021 നവംബര്‍ നാല് മുതല്‍ 2022 മാര്‍ച്ച് 21 വരെ കമ്പനികള്‍ എണ്ണവിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. ഇക്കാലയളവില്‍ എണ്ണവില ഉയര്‍ന്നിട്ടില്ല.

നിലവിലെ മാര്‍ക്കറ്റ് വിലയനുസരിച്ച് ഒരു ബാരലിന് 25 ഡോളര്‍ നഷ്ടത്തോടെയാണ് കമ്പനികള്‍ പെട്രോളും ഡീസലും വില്‍ക്കുന്നതെന്നും മുഡീസിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നഷ്ടം നികത്താന്‍ വൈകാതെ കമ്പനികള്‍ എണ്ണവില വര്‍ധിപ്പിക്കുമെന്നും മൂഡീസ് പ്രവചിക്കുന്നു.

1.1 ബില്യണ്‍ ഡോളറാണ് ഐഒസിയുടെ വരുമാന നഷ്ടം. ബിപിസില്‍, എച്ച്പിസിഎല്‍ കമ്പനികള്‍ക്ക് 550 മുതല്‍ 650 മില്യണ്‍ ഡോളര്‍ വരെയാണ് നഷ്ടം. എന്നാല്‍, അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറയുകയാണെങ്കില്‍ ഈ നഷ്ടം ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നും മൂഡീസ് പ്രവചിക്കുന്നു.

നേരത്തെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് എണ്ണകമ്പനികള്‍ പെട്രോള്‍-ഡീസല്‍ വര്‍ധിപ്പിക്കാതിരുന്നത്. തെരഞ്ഞെടുപ്പിന് പിന്നാലെ വന്‍ വര്‍ധന വരുത്തിയില്ലെങ്കിലും എണ്ണകമ്പനികള്‍ വില വര്‍ധിപ്പിക്കല്‍ ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്.

Related Articles

© 2025 Financial Views. All Rights Reserved