ഇൻഡിഗോ ജീവനക്കാർക്ക് ആശ്വാസ വാർത്ത; ശമ്പളം വെട്ടിക്കുറയ്ക്കൽ പിൻവലിച്ചു

April 24, 2020 |
|
News

                  ഇൻഡിഗോ ജീവനക്കാർക്ക് ആശ്വാസ വാർത്ത; ശമ്പളം വെട്ടിക്കുറയ്ക്കൽ പിൻവലിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ നേരത്തെ പ്രഖ്യാപിച്ച ശമ്പള വെട്ടിക്കുറവ് പിൻവലിച്ചു. സി‌ഇ‌ഒ റോനോജോയ് ദത്ത വ്യാഴാഴ്ച ജീവനക്കാരുമായി നടത്തിയ ആശയവിനിമയത്തിൽ ഇക്കാര്യം വ്യക്തമാക്കി. ലോക്ക്ഡൗൺ സമയത്ത് ശമ്പളം കുറയ്ക്കരുതെന്ന ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ചാണ് ഏപ്രിൽ മാസത്തിൽ മുമ്പ് പ്രഖ്യാപിച്ച ശമ്പള വെട്ടിക്കുറവ് നടപ്പാക്കേണ്ടെന്ന് കമ്പനി തീരുമാനിച്ചത്. എന്നാൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ബജറ്റ് കാരിയറിന്റെ സീനിയർ വൈസ് പ്രസിഡന്റുമാരും അവരുടെ ഏപ്രിൽ ശമ്പളം വെട്ടിക്കുറയ്ക്കാൻ സന്നദ്ധരായെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇൻഡിഗോയാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ച ആദ്യത്തെ വിമാന കമ്പനി. തങ്ങളുടെ ജീവനക്കാർക്ക് 25 ശതമാനം വരെ ശമ്പള വെട്ടിക്കുറയ്ക്കലായിരുന്നു കമ്പനി പ്രഖ്യാപിച്ചത്. മാർച്ച് 19 നാണ് എയർലൈൻ ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറവ് പ്രഖ്യാപിച്ചത്. സീനിയർ വൈസ് പ്രസിഡന്റുമാരും അതിന് മുകളിലുള്ളവരും 20 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കലും വൈസ് പ്രസിഡന്റുമാരും കോക്ക്പിറ്റ് ക്രൂവും 15 ശതമാനം ശമ്പളം വെട്ടിക്കുറയ്ക്കലും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാരും ക്യാബിൻ ക്രൂവ് ബാൻഡ്സ് ഡി ജീവനക്കാർ 10 ശതമാനവും ബാൻഡ് സി ജീവനക്കാർക്ക് അഞ്ച് ശതമാനവും ശമ്പള വെട്ടിക്കുറയ്ക്കലാണ് പ്രഖ്യാപിച്ചിരുന്നത്.

കോവിഡ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായിരിക്കുന്ന ജീവനക്കാർക്ക് ശമ്പളം വെട്ടിക്കുറയ്ക്കൽ പിൻവലിക്കുന്ന തീരുമാനം കൂടുതൽ സഹായമാകും. കൊറോണ വൈറസ് പ്രതിസന്ധി ലോകമെമ്പാടുമുള്ള യാത്രകളെ ബാധിക്കുന്നതിനാൽ വിമാനക്കമ്പനികളെയും ബന്ധപ്പെട്ട വ്യവസായങ്ങളെയുമാണ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്.

വിമാന സർവ്വീസുകൾ പുനരാരംഭിച്ചുകഴിഞ്ഞാൽ മധ്യ സീറ്റുകൾ ഒഴിഞ്ഞു കിടക്കാനുള്ള നിർദേശം ഇന്ത്യൻ എയർലൈൻസ് നിരസിച്ചു. സാമൂഹ്യ അകലം പാലിക്കൽ നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഈ ആഴ്ച ആദ്യം സർക്കാരുമായി നടത്തിയ യോഗത്തിലാണ് ഇത്തരം വിദൂര നടപടികൾ യാത്രക്കാർക്ക് പൂർണ്ണ സുരക്ഷ ഉറപ്പാക്കാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയത്. നിരക്കിൽ മൂന്നിരട്ടി വർദ്ധനവ് ഏർപ്പെടുത്തിയില്ലെങ്കിൽ മൂന്നിലൊന്ന് സീറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് തികച്ചും അസാധ്യമാണെന്ന് ഇൻഡിഗോ എക്സിക്യൂട്ടീവ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved