അടിസ്ഥാന വികസന ബാങ്കിനെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും

March 18, 2021 |
|
News

                  അടിസ്ഥാന വികസന ബാങ്കിനെ അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: അടിസ്ഥാന വികസന പദ്ധതികള്‍ക്കു ദീര്‍ഘകാല സാമ്പത്തിക സഹായത്തിനായി രൂപീകരിക്കുന്ന ദേശീയ ബാങ്കിനെ (ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡിഎഫ്‌ഐ) അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും. സ്ഥാപനം രൂപീകരിക്കാനുള്ള ബില്ലില്‍ ഈ വ്യവസ്ഥയുണ്ടാകുമെന്നാണ് സൂചന. നിയമന്ത്രാലയം തയാറാക്കുന്ന ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. ഡിഎഫ്‌ഐ രൂപവല്‍ക്കരിക്കാനുള്ള ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.

ഉദ്ദേശിച്ച രീതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്തണമെങ്കില്‍ ഡിഎഫ്‌ഐ ഉദ്യോഗസ്ഥര്‍ക്ക് മതിയായ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍നിന്നു മാറ്റുന്നത്. ഇതോടെ സിബിഐ അന്വേഷണ പരിധിയില്‍ നിന്ന് സ്വാഭാവികമായും മാറും. സിഎജി തുടങ്ങിയ സ്ഥാപനങ്ങളുടെ പരിശോധനയ്ക്കു വിധേയമായിരിക്കുകയും ചെയ്യും. ഉന്നതര്‍ സ്ഥാപനത്തിലേക്കു വരാനും ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. സ്ഥാപനത്തിന് പ്രഫഷനല്‍ മാനേജ്‌മെന്റ് ബോര്‍ഡ് ഉണ്ടായിരിക്കും. സാമ്പത്തിക രംഗത്തെ പ്രമുഖരിലാരെങ്കിലും ചെയര്‍മാനാകുന്ന ബോര്‍ഡില്‍ പകുതി അനൗദ്യോഗിക ഡയറക്ടര്‍മാരായിരിക്കും.

പുതിയ ബില്‍ വരുന്നതോടെ സര്‍ക്കാര്‍ ഡിഎഫ്‌ഐക്കു പുറമേ സ്വകാര്യ ഡിഎഫ്‌ഐകള്‍ക്കും അവസരമൊരുങ്ങും. 2025ല്‍ വികസന പദ്ധതികള്‍ക്കായി 111 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനു ഡിഎഫ്‌ഐ സഹായകമാകുമെന്നാണ് പ്രതീക്ഷ.

വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനുദ്ദേശിക്കുന്ന 20,000 കോടി രൂപ പ്രവര്‍ത്തന മൂലധനമുള്ള സ്ഥാപനം അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 3 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. 2025ല്‍ 111 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. തുടക്കത്തില്‍ കേന്ദ്ര ഉടമസ്ഥതയിലായിരിക്കുന്ന സ്ഥാപനത്തില്‍ ക്രമേണ സര്‍ക്കാര്‍ വിഹിതം 26 ശതമാനമായി കുറയ്ക്കും.

Read more topics: # Bank,

Related Articles

© 2025 Financial Views. All Rights Reserved