കേരളാ ബാങ്ക് ഇനി പ്രവര്‍ത്തിക്കുക ഒരു ലക്ഷം കോടി രൂപയുടെ മൂലധന സമാഹരണത്തിലൂടെ; സംസ്ഥാനത്തിന്റെ വികസനത്തിന് കേരളാ ബാങ്ക് മുഖ്യ പങ്ക് വഹിക്കുമെന്ന പ്രതീക്ഷ; ബാങ്കിന് ആസ്ഥാന മന്ദിരമടക്കം നിലവില്‍ വന്നേക്കും

November 30, 2019 |
|
News

                  കേരളാ ബാങ്ക് ഇനി പ്രവര്‍ത്തിക്കുക ഒരു ലക്ഷം കോടി രൂപയുടെ മൂലധന സമാഹരണത്തിലൂടെ; സംസ്ഥാനത്തിന്റെ വികസനത്തിന് കേരളാ ബാങ്ക് മുഖ്യ പങ്ക് വഹിക്കുമെന്ന പ്രതീക്ഷ; ബാങ്കിന് ആസ്ഥാന മന്ദിരമടക്കം നിലവില്‍ വന്നേക്കും

തിരുവനന്തപുരം/കൊച്ചി: കേരളാ ബാങ്കുമായി മുന്‍പോട്ട് പോകാന്‍ സര്‍ക്കാറിന് അനുകൂലമായ വിധി.  ഇതോടെ കേരളാ ബാങ്കിലൂടെ സംസ്ഥാനത്തിന്റെ പ്രതീക്ഷകള്‍ക്ക് മാറ്റുകൂട്ടും. തിരുവനന്തപുരം കേന്ദ്രമാക്കി ബാങ്കിന് ആസ്ഥാന മന്ദിരം, റീജനല്‍ ഓഫീസ്, എന്നിവയടക്കം നിലവില്‍ വന്നേക്കും. അതേസമമയം കേരളാ ബാങ്കില്‍ വായ്പാ സംഘങ്ങള്‍ക്ക് പുറമെ വായ്‌പേതര സംഘങ്ങള്‍ക്ക് കൂടി അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ അടിമുടി മറ്റങ്ങളാണ് പുതിയ ബങ്കിങ് സംരംഭത്തിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. അതേസമയം സ്ംസ്ഥാന സഹകരണ ബാങ്കിന് കീഴില്‍ ആകെ 20 പതും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കാകെ 800 ഉം ശാഖകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സഹകര ബാങ്കിങ് മേഖലയെ അടിമുടി മാറ്റുന്ന കാര്യങ്ങളില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് നിലവില്‍വന്നു. കേരള ബാങ്ക് രൂപവത്കരണത്തിനെതിരായ 21 ഹര്‍ജികള്‍ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയതിനുപിന്നാലെ ഉത്തരവിറങ്ങി. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരളബാങ്കിന്റെ ഭാഗമാകുന്നത്. ഇതോടെ സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് ഇനി പ്രാബല്യത്തില്‍ വരാന്‍ പോകുന്നത്. സഹകരണ ബാങ്കിങ് മേഖലയുടെ പ്രവര്‍ത്തനം തന്നെ ഇതോടെ വിപുലീകരിക്കപ്പെടുകയും ചെയ്യും. 14 ജില്ലാ സഹകരണ ബാങ്കുകളാണ് സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കി മാറ്റാന്‍ ആഗ്രഹിച്ചത്. ഇതില്‍ മലപ്പുറം മാത്രം ഇപ്പോഴെത്തുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളാ ബാങ്കെന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത്. പിന്നീടത് ഇടത് മുന്നണിയും, സംസ്ഥാന സര്‍ക്കാറും അംഗീകരിച്ചു. കേരളാ ബാങ്കെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ പലതവണ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടികള്‍ നേരിട്ടുണ്ട്. കേരളാബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകും. കൂടുതല്‍ മൂലധ സമാഹരണവും കേരള ബാങ്ക് രൂപീകരണത്തിലൂടെ യാഥാര്‍ത്ഥ്യമാകും.

മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഇതോടെ അസാധുവായി. ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്കിന് തിരിച്ചുനല്‍കണമെന്നാണു വ്യവസ്ഥ. എന്നാല്‍, അതുടനുണ്ടാവില്ല. കോര്‍ബാങ്കിങ് ഉള്‍പ്പെടെയുള്ള സാങ്കേതികസംവിധാനം ഉറപ്പാക്കുന്നതുവരെ ജില്ലാബാങ്ക് ലൈസന്‍സ് നിലനിര്‍ത്തിയേക്കും. പക്ഷേ, ഭരണം കേരള ബാങ്കിന്റേതാകും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോര്‍ജ് എന്നിവരുള്‍പ്പെട്ട താത്കാലിക ഭരണസമിതിയെ നിയോഗിച്ചു. ഒരുവര്‍ഷമാണ് സമിതിയുടെ കാലാവധി. എന്നാല്‍, ലയനം പൂര്‍ത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേല്‍ക്കും. കേരള ബാങ്ക് സിഇഒ. ആയി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരായ പി.എസ്. രാജന്‍ ജനുവരിയില്‍ ചുമതലയേല്‍ക്കും. പുതിയ ബാങ്കിങ് നയം ഉടന്‍ പ്രഖ്യാപിക്കും. ഇടതു മുന്നണിയുടെ സ്വപ്ന പദ്ധതിയായിരുന്നു കേരളാ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ എസ് ബി ഐയില്‍ ലയിച്ചതോടെ കേരളത്തിന്റെ അസ്ഥിത്വം ബാങ്കിങ്ങില്‍ നഷ്ടമായി. അതു മറികടക്കാനാണ് കേരളാ ബാങ്ക്.

ബാങ്ക് രൂപീകരണത്തിന് പഠനത്തിനായി ശ്രീറാം കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പിന്നീട് കര്‍മസമിതിയെ നിയമിച്ചു. സമിതിയുടെ മേല്‍നോട്ടത്തിലാണ് റിസര്‍വ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തില്‍നിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകളോടെ റിസര്‍വ് ബാങ്ക് നേരത്തെ തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. നബാര്‍ഡ് മുഖേന അന്തിമ അനുമതിക്ക് അപേക്ഷിക്കാനും നിര്‍ദ്ദേശിച്ചിരുന്നു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നു നിര്‍ദ്ദേശം നല്‍കി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും കമ്മിഷനെ നിയമിച്ചിരുന്നു.

ആര്‍ബിഐ മുന്നോട്ട് വച്ച 19 നിബന്ധനകളില്‍, ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തില്‍ രണ്ടില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമായിരുന്നു. 13 ജില്ലാ ബാങ്കുകളും കേരള ബാങ്ക് രൂപീകരണത്തെ പിന്തുണച്ചപ്പോള്‍ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അതിനെ എതിര്‍ത്ത് വോട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് ഭരണസമിതി യോഗത്തില്‍ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാല്‍ മതിയെന്നുമുള്ള ഭേദഗതി വരുത്തിയുള്ള ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഈ ഭേദഗതിയാണ് റിസര്‍വ് ബാങ്ക് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.

നേരിട്ട പ്രതിസന്ധികള്‍

കേരള ബാങ്ക് രൂപീകരണത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ട് വച്ച നിബന്ധനകള്‍ പൂര്‍ത്തീകരിക്കുക തന്നെയായിരുന്നു വലിയ വെല്ലുവിളി. സംസ്ഥാന സഹകരണ ബാങ്കിന്റെ സാമ്പത്തിക ബാധ്യതയാണ് പ്രധാന തടസ്സമായി. പതിനാല് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും 2017 ഏപ്രിലിലാണ് സര്‍ക്കാര്‍ പിരിച്ചുവിട്ടത്. മലപ്പുറം മാത്രം അംഗീകരിച്ചില്ല. പിരിച്ചുവിട്ടവയില്‍ 13 ജില്ലാ ബാങ്കുകളും ലാഭത്തിലായിരുന്നു, സംസ്ഥാന സഹകരണ ബാങ്ക് ആകട്ടെ കോടികളുടെ നഷ്ടത്തിലും. ലാഭത്തില്‍ പോയ ജില്ലാ ബാങ്കുകളെ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിക്കുന്നത് റിസര്‍വ് ബാങ്ക് ചട്ടത്തിന് വിരുദ്ധമായിരുന്നു.

സംസ്ഥാന സഹകരണ ബാങ്കിന് നബാര്‍ഡ് നല്‍കിയ കോടികളുടെ വായ്പയുണ്ടായിരുന്നു. വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാര്‍ഡ് റിസര്‍വ് ബാങ്കിനോട് ചോദിച്ചത്. വായ്പയുടെ കാര്യത്തില്‍ നബാര്‍ഡ് നിലപാട് കടുപ്പിച്ചത് സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കി. റബ്‌കോ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ കിട്ടാക്കടം വേറെയുണ്ടായിരുന്നു.

റിസര്‍വ്വ് ബാങ്ക് നിബന്ധനകള്‍

2018 മാര്‍ച്ച് 31-ന്റെ നബാര്‍ഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആര്‍ജ്ജിക്കണമെങ്കില്‍ 97.92 കോടി രൂപയുടെ കുറവുണ്ടായിരുന്നു. ലയനത്തിന് മുന്‍പ് ഈ തുക സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. മാത്രമല്ല, 9% മൂലധനപര്യാപ്തത തുടര്‍ന്നും സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ലയനശേഷം കെഎസ്സിബിയുടെ ആര്‍ബിഐ ലൈസന്‍സ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകള്‍ കെഎസ്സിബിയുടെ ബ്രാഞ്ചുകളായി മാറും. തുടര്‍ന്ന് കെഎസ്സിബി ഈ ബ്രാഞ്ചുകളുടെ ലൈസന്‍സിനായി ആര്‍ബിഐക്ക് അപേക്ഷ നല്‍കണം. ആര്‍ബിഐയുടെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകള്‍ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകള്‍ അവരുടെ ലൈസന്‍സ് ആര്‍ബിഐക്ക് സറണ്ടര്‍ ചെയ്യണം.'' സംസ്ഥാനസര്‍ക്കാര്‍ അന്തിമ അനുമതിക്ക് 2020 മാര്‍ച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം തല്‍സ്ഥിതി സംബന്ധിച്ച് നബാര്‍ഡിലൂടെ റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ജീവനക്കാരുടെ ആശങ്ക

ശാഖകളുടെ എണ്ണത്തില്‍ കുറവു വരുത്തേണ്ടിവരുമോ, ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീറാം കമ്മിറ്റിയുടെ നിര്‍ദ്ദേശമാണ് ജീവനക്കാരില്‍ ആശങ്കയുണ്ടാക്കിയത്. എന്നാല്‍, കേരള ബാങ്ക് നിലവില്‍ വരുന്നതോടെ ആരുടെയും തൊഴില്‍ നഷ്ടപ്പെടില്ലെന്ന് സഹകരണ മന്ത്രിതന്നെ വ്യക്തമാക്കി. എ ക്ലാസ് അംഗങ്ങളായ സംഘങ്ങള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രാതിനിധ്യം ഉണ്ടാകും. നയരൂപീകരണത്തിലും ഘടനാ മാറ്റത്തിലും നിര്‍ണായക പങ്കുവഹിക്കാന്‍ വലിയ തോതില്‍ ഓഹരികള്‍ കൈമാറി വരുന്ന സംഘങ്ങള്‍ക്കും സാധിക്കുമെന്നത് സഹകാരികളിലെ ആശങ്കയ്ക്കും ഏറെക്കുറെ അറുതി വരുത്തുന്നുണ്ട്.

രാഷ്ട്രീയ എതിര്‍പ്പുകളും വാദങ്ങളും

കേരള ബാങ്ക് വേണ്ട എന്ന യു.ഡി.എഫ് തീരുമാനം സഹകരണ നിയമ ഭേദഗതിയിലൂടെ മറികടന്നു. എന്നാല്‍, കേവലഭൂരിപക്ഷം പോലും നേടാന്‍ കഴിയാത്തത്ര എതിര്‍പ്പാണ് മലപ്പുറത്തുനിന്ന് നേരിടേണ്ടി വന്നത്. സഹകരണം എന്ന അടിസ്ഥാനാശയത്തിന്റെ അന്തസ്സത്ത തന്നെ കൈമോശം വരുന്ന നീക്കമാണ് കേരളബാങ്ക് രൂപീകരണമെന്നതാണ് യു.ഡി.എഫിന്റെ എതിര്‍പ്പിനു കാരണം. സഹകരണ രംഗത്ത് വല്ലാത്തൊരു കേന്ദ്രീകരണമാണ് കേരള ബാങ്ക് വഴിയുണ്ടാകുകയെന്നാണ് വിമര്‍ശനം. വളരെ ചെറിയ പ്രദേശത്ത്, അവിടെയുള്ള ആളുകളെ ചേര്‍ത്ത്, ചെറുതും വലുതുമായ ഓഹരികള്‍ ശേഖരിച്ചാണ് സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള പ്രാഥമിക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള ഒരു സിസ്റ്റത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍, അത് സാധാരണക്കാരന് ദോഷം ചെയ്യും. ഭരണസമിതിയില്‍ വരുന്നവര്‍ കോര്‍പ്പറേറ്റ് ശക്തികളുടെ പ്രതിനിധികളായിരിക്കും.

അവര്‍ക്ക് താഴേത്തട്ടിലുള്ളവരോട് ഉത്തരവാദിത്തമുണ്ടാകേണ്ട കാര്യമില്ലല്ലോ. അതായത്, സഹകരണ സംഘത്തിന്റെ സഹകരണം എന്ന അന്തസ്സത്ത അവിടെ നശിക്കും. ജില്ലാ ബാങ്കുകള്‍ പാടേ ഇല്ലാതെയാകും. സംരംഭകര്‍ക്കും മറ്റും ഒരു തുകയില്‍ക്കവിഞ്ഞ് വായ്പയെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. അധികാര വികേന്ദ്രീകരണം എന്ന അടിസ്ഥാന ആശയത്തിന്റെ കടയ്ക്കലാണ് കേരള ബാങ്ക് കത്തിവയ്ക്കുക. കേരള ബാങ്ക് രൂപീകരിക്കുന്നതു വഴി കേരളത്തിലുള്ളവര്‍ക്ക് ഇപ്പോഴുള്ളതില്‍ നിന്നും എന്തു നേട്ടമാണ് പ്രത്യേകിച്ച് ഉണ്ടാകാന്‍ പോകുന്നതെന്നും യുഡിഎഫ് ചോദിക്കുന്നു

വെല്ലുവിളികള്‍

പക്ഷേ കേരളാബാങ്ക് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പരിഹരിക്കപ്പെടാത്ത ചില പ്രശ്നങ്ങളുണ്ട്. 14 ജില്ലാ ബാങ്കുകളിലായി നിലവില്‍ 294 ഡയറക്ടര്‍മാരാണ് ആകെയുള്ളത്. പ്രത്യേക ഭരണസമിതിയുമുണ്ട്. എന്നാല്‍ ഈ ചുമതലകളെല്ലാം വഹിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇവര്‍ക്ക് വേണ്ടിയുള്ള ചെലവുകള്‍ കുറക്കാന്‍ കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ. നിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകളെ ഇതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കേരള ബാങ്കിന്റെ ലക്ഷ്യങ്ങള്‍

കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി 'Safe and Reliable Banking for Everyone' എന്നതാണ് കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കാഴ്ചപ്പാട്്. കേരള ബാങ്ക് രൂപീകരണത്തോടെ പ്രാഥമിക ബാങ്കുകളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മൂലധന സമാഹരണത്തിലൂടെ വന്‍ നേട്ടം കൊയ്യാന്‍ കേരളാ ബാങ്കിന് കഴിയുമെന്നാണ് വിലയിരുത്തല്‍. ഒരു ലക്ഷം കോടി രൂപയുടെ മൂലധനവുമായാണ് കേരളാ ബാങ്ക് ഇനി പ്രവര്‍ത്തിക്കാന്‍ പോവുക. സംസ്ഥാന, ജില്ലാ ബാങ്കുകളുടെ ആകെ വരുന്ന പ്രവര്‍ത്തന മൂലധനമാണിത്. വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാനും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കേരളാ ബാങ്കിന് കൂടുതല്‍ മൂലധന സമാഹരണത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തല്‍.

കേരളാ ബാങ്കില്‍ വായ്പാ സംഘങ്ങള്‍ക്ക് പുറമെ വായ്പേതര സംഘങ്ങള്‍ക്ക് കൂടി അനുമതി നല്‍കാന്‍ സാധ്യതയുണ്ട്. ഇങ്ങനെ അടിമുടി മറ്റങ്ങളാണ് പുതിയ ബങ്കിങ് സംരംഭത്തിലൂടെ നടപ്പിലാക്കാന്‍ പോകുന്നത്. അതേസമയം സംസ്ഥാന സഹകരണ ബാങ്കിന് കീഴില്‍ ആകെ 20 പതും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കാകെ 800 ഉം ശാഖകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പായിരുന്നു കേരള ബാങ്കിന്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ആ വാഗ്ദാനം പൂര്‍ത്തീകരിക്കുവാനുള്ള അവസാന കടമ്പയും മറികടന്നിരിക്കുന്നു.

Related Articles

© 2026 Financial Views. All Rights Reserved