കെഎസ്‌ഐഎന്‍സി അമേരിക്കന്‍ കമ്പനിയുമായി കൈകോര്‍ക്കുന്നു; 2950 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു

February 04, 2021 |
|
News

                  കെഎസ്‌ഐഎന്‍സി അമേരിക്കന്‍ കമ്പനിയുമായി കൈകോര്‍ക്കുന്നു;  2950 കോടി രൂപയുടെ പദ്ധതി ഒരുങ്ങുന്നു

തിരുവനന്തപുരം: കേരളത്തിലെ മത്സ്യബന്ധന മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനുതകുന്ന 2950 കോടി രൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും അമേരിക്കന്‍ കമ്പനി ഇഎംസിസി ഇന്റര്‍നാഷണലും കൈകോര്‍ക്കുന്നു. കെഎസ്‌ഐഎന്‍സി എം.ഡി എന്‍.പ്രശാന്തും ഇ എം സി സി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു വര്‍ഗീസും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച 'അസന്‍ഡ് 2020' നിക്ഷേപസമാഹരണ പരിപാടിയില്‍ ഇ.എം.സി.സിയും സര്‍ക്കാരുമായി ഏര്‍പ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ട്രോളറുകളുടെ നിര്‍മാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. മത്സ്യബന്ധനത്തിനായി 400 ട്രോളറുകളാണ് കെ.എസ്.ഐ.എന്‍.സിയുടെ സഹായത്തോടെ ഇ.എം.സി.സി കേരളത്തില്‍ നിര്‍മിക്കുക. നിലവില്‍ വിദേശ ട്രോളറുകളാണ് കൂടുതലായും ഉപയോഗിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായിരിക്കും ഈ പദ്ധതി.ഇ.എം.സി.സിക്ക് ട്രോളറുകള്‍ നിര്‍മിക്കാന്‍ അടിസ്ഥാനസൗകര്യങ്ങള്‍ കെ.എസ്.ഐ.എന്‍.സി ഒരുക്കും. ഏകദേശം രണ്ടു കോടി രൂപയാണ് രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളര്‍ നിര്‍മിക്കാന്‍ ചെലവ്. ഇവ നിലവിലെ മത്സ്യത്തൊഴിലാളികള്‍ക്കാണ് വിതരണം ചെയ്യുക.

ഇത്രയും ട്രോളറുകള്‍ മത്സ്യ ബന്ധനം നടത്തി തിരിച്ചെത്തുമ്പോള്‍ അവയ്ക്ക് അടുക്കാന്‍ നിലവിലുള്ളവയ്ക്കൊപ്പം പുതിയ ഹാര്‍ബറുകളും കെ.എസ്.ഐ.എന്‍.സി വികസിപ്പിക്കും. ഇത്തരത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യങ്ങള്‍ സംസ്‌കരിക്കാന്‍ ഇ.എം.സി.സി കേരളത്തില്‍ യൂണിറ്റുകള്‍ തുറക്കും. ഇവിടെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കും. കേരളത്തില്‍ തുറക്കുന്ന 200 ഔട്ട്‌ലെറ്റുകള്‍ വഴി സംസ്‌കരിച്ച മത്സ്യം വിറ്റഴിക്കുന്നതിനൊപ്പം പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയുമാണ് പദ്ധതി.

പദ്ധതിവഴി 25,000 ല്‍പരം തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കപ്പെടുമെന്ന് കെ.എസ്.ഐ.എന്‍.സി മാനേജിംഗ് ഡയറക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന് (സിഎംഎഫ്ആര്‍ഐ) ഗവേഷണ ആവശ്യങ്ങള്‍ക്കായി ഒരു ട്രോളര്‍ സൗജന്യമായി നല്‍കും. സി എം എഫ്ആ ര്‍ ഐയുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി പ്രകൃതിക്ക് കോട്ടം തട്ടാത്ത മത്സ്യബന്ധനമാണ് ലക്ഷ്യം. ഇതിലൂടെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. മത്സ്യത്തൊഴിലാളികള്‍ക്കായി ആശുപത്രികളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ പണം മാറ്റിവയ്ക്കുന്നുണ്ട്. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസാണ് കെ.എസ്.ഐ.എന്‍.സി ചെയര്‍മാന്‍.

Related Articles

© 2025 Financial Views. All Rights Reserved