
ഉചിതമായ നഷ്ട പരിഹാരം ലഭിക്കുന്ന പക്ഷം പെട്രോള്‍, ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ ചരക്കു സേവന നികുതിയുടെ പരിധിയില്‍ കൊണ്ട് വരുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അതേ സമയം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് താല്‍പര്യം ഇല്ല എന്നാണ് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയുടെ അഭിപ്രായം.
ജിഎസ്ടി കൗണ്‍സില്‍ ഈ മാസം ചേരാന്‍ ഇരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യത്തില്‍ സംസ്ഥാന ധനമന്ത്രിമാരുടെ വീക്ഷണങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ദിനപത്രം തയാറാക്കിയ ഒരു റിപ്പോര്‍ട്ടില്‍ ആണ് ജിഎസ് ടി നടപ്പിലാക്കുന്നതില്‍ എതിര്‍പ്പില്ല എന്ന് ഐസക് വ്യക്തമാക്കിയത്. 'ഇത് വളരെ ലളിതമായ ഒരു ഫോര്‍മുലയുടെ വിഷയം മാത്രമാണ്. സംസ്ഥാനങ്ങള്‍ക്ക് നഷ്ടമാവുന്ന നികുതി പണം കേന്ദ്രം വഹിക്കണം', അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ വിയോജിപ്പില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി യുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ വരുന്ന നഷ്ടം കണക്കിലെടുത്തു കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അതിന് തയ്യാറാവില്ലെന് പശ്ചിമ ബംഗാള്‍ ധനമന്ത്രി അമിത് മിത്ര പറയുന്നു. വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ വിരോധം ഇല്ല. 'ഇപ്പോള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് ആണ്. ജിഎസ്ടി പരമാവധി 28 ശതമാനം മാത്രമാണ്. അതില്‍ 14 ശതമാനം സംസ്ഥാനങ്ങള്‍ക്ക് പോകും. അത് കൊണ്ട് കേന്ദ്രം പെട്രോളിയം ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ട് വരില്ല. അവര്‍ ഇപ്പോള്‍ സുഖകരമായ സ്ഥിതിയില്‍ ആണ്' മിത്ര പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തീരുവകളില്‍ 70 ശതമാനവും സെസ്സിന്റെ രൂപത്തില്‍ ആണ് കേന്ദ്രം ഈടാക്കുന്നത്. അത് കൊണ്ട് സംസ്ഥാനങ്ങളുമായി പങ്ക് വയ്ക്കേണ്ടതുമില്ല, അദ്ദേഹം വ്യക്തമാക്കി. കൗണ്‍സില്‍ യോഗത്തില്‍ ഛത്തിസ്ഗര്‍ഹിനെ പ്രധിനിധീകരിക്കുന്ന സംസ്ഥാന ആരോഗ്യ മന്ത്രി ടി എസ് സിംഗ് ദിയോയും നഷ്ട പരിഹാരം ഉറപ്പാവുന്ന പക്ഷം ജിഎസ്ടി നടപ്പിലാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുക്കാന്‍ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയപ്പോള്‍ വാഗ്ദാനം നല്‍കിയ നഷ്ട പരിരത്തിന്റെ കാര്യത്തില്‍ കേന്ദ്രം മലക്കം മറിഞ്ഞത് അദ്ദേഹം ചൂണ്ടിക്കാട്ടി.