
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. പെട്രോള്‍ ലിറ്ററിന് നാല്‍പത് പൈസയും ഡീസല്‍ നാല്‍പ്പത്തിയഞ്ച് പൈസയുമാണ് കൂടിയത്. തുടര്‍ച്ചയായ നാലാം ദിവസമാണ് വില വര്‍ധനവ്. നാല് ദിവസം കൊണ്ട് പെട്രോളിന് 2 രൂപ 14 പൈസയും ഡീസലിന് 2 രൂപ 23 പൈസയും വര്‍ധിച്ചു. ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെയാണ് ഇന്ധന വില കുതിക്കാന്‍ തുടങ്ങിയത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപ 40 പൈസയും ഡീസലിന് 71 രൂപ 62 പൈസയുമായി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിച്ചതാണ് ഇന്ധന വില കൂടാന്‍ പ്രധാന കാരണം. എണ്‍പത്തിമൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഞായറാഴ്ച്ച വില കൂട്ടിത്തുടങ്ങിയത്.
എണ്ണ ഉല്‍പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും ഉള്‍പ്പെടുന്ന ഒപെക് പ്ലസ് കൂട്ടായ്മ തീരുമാനിച്ചതും നിരക്ക് വര്‍ധനവിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളില്‍ ക്രൂഡ് ഓയില്‍ നിരക്ക് ഇടിഞ്ഞെങ്കിലും അത് രാജ്യത്തെ ഇന്ധന വിലയില്‍ പ്രതിഫലിച്ചിരുന്നില്ല. മെയ് മാസത്തില്‍ പെട്രോളിന്റെ എക്‌സൈസ് നികുതി 10 രൂപയും ഡീസലിന് 13 രൂപയും വര്‍ധിച്ചതോടെയാണിത്.
അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്ന പേരിലാണ് ലോക്ഡൗണ്‍ പിന്‍വലിച്ച് വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങിയതിനു പിന്നാലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിന ഇന്ധന വിലനിര്‍ണയം പുനഃസ്ഥാപിച്ചത്. ഇപ്പോഴത്തെ അന്താരാഷ്ട്ര വില നിരക്കനുസരിച്ച് ലിറ്ററിന് ഏകദേശം 18 രൂപയാണ് പെട്രോളിന്റെ അടിസ്ഥാന വില. ഡീസലിനു പതിനെട്ടര രൂപയും. കൊച്ചിയില്‍ യഥാക്രമം 73.56 രൂപയും 67.84 രൂപയുമാണ് ഇന്നത്തെ പെട്രോള്‍, ഡീസല്‍ വില. അതായത് ലിറ്ററിന് 18 രൂപ അടിസ്ഥാന വിലയുള്ള പെട്രോള്‍ കൊച്ചിയില്‍ വാഹനത്തില്‍ നിറയ്ക്കുമ്പോള്‍ ബുധനാഴ്ച നല്‍കേണ്ടിവരുന്നത് 73.56 രൂപയാണ്. പതിനെട്ടര രൂപയുള്ള ഡീസലിനാകട്ടെ 67.84 രൂപയും. ഡല്‍ഹിയില്‍ 73.40 രൂപയും 71.62 രൂപയും.
ഏപ്രിലില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാതെ റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ ദൈനംദിന വിലനിര്‍ണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുമെന്ന് കമ്പനികള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ വീണ്ടും വില ഉയരാനാണ് സാധ്യത.