യെസ് ബാങ്കിന് ആശ്വാസം; എടി1 ബോണ്ട് കേസില്‍ സെബി ചുമത്തിയ പിഴയ്ക്ക് താല്‍ക്കാലിക സ്റ്റേ

May 24, 2021 |
|
News

                  യെസ് ബാങ്കിന് ആശ്വാസം; എടി1 ബോണ്ട് കേസില്‍ സെബി ചുമത്തിയ പിഴയ്ക്ക് താല്‍ക്കാലിക സ്റ്റേ

യെസ് ബാങ്ക് എടി1 ബോണ്ട് കേസില്‍ സെക്യൂരറ്റീസ് അപലേറ്റ് ട്രിബ്യൂണലിന്റെ താല്‍ക്കാലിക സ്റ്റേ. യെസ് ബാങ്ക് 25 കോടി രൂപയും മുന്‍ മാനേജിങ് ഡയറക്ടറായ വിവേക് കന്‍വാര്‍ ഒരുകോടി രൂപയും ആശിഷ് നാസാ, ജസ്ജിത് ബങ്ക എന്നിവര്‍ 50 ലക്ഷം രൂപവീതം പിഴയും നല്‍കണമെന്ന സെബിയുടെ ഉത്തരവിനാണ് സ്റ്റേ.  എടി1 കടപ്പത്രങ്ങള്‍ വിറ്റപ്പോള്‍ അതിലെ റിസ്‌ക് സബന്ധിച്ച് നിക്ഷേപകരെ അറിയിച്ചില്ലന്ന് ആരോപിച്ചായിരുന്നു സെബി പിഴചുമത്തിയത്. നാലാഴ്ചക്കകം മറുപടി നല്‍കാന്‍ സെബിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് കോടിക്കണക്കിന് രൂപ യെസ് ബാങ്ക് സമാഹരിച്ചതായാണ് പരാതി ഉയര്‍ന്നത്. പ്രതിസന്ധിനേരിട്ടപ്പോള്‍ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്ക് കണ്‍സോര്‍ഷ്യമാണ് യെസ് ബാങ്കിന്റെ രക്ഷയ്ക്കെത്തിയത്. പദ്ധതിപ്രകാരം യെസ് ബാങ്ക് എടി 1 ബോണ്ട് വഴി സമാഹരിച്ച 8,415 കോടി രൂപ എഴുതിത്തള്ളിയിരുന്നു.

നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് ബോണ്ട് വിറ്റതിലൂടെ കോടികള്‍ നഷ്ടപ്പെട്ടെന്നാരോപിച്ച് നിക്ഷേപകര്‍ വിവിധ കോടതികളെ സമീപിച്ചിരുന്നു. മുംബൈ ഹൈക്കോടതിയില്‍ ഇപ്പോഴും കേസ് തുടരുകയാണ്. റീട്ടെയില്‍ നിക്ഷേപകരെക്കൂടാതെ ഇന്ത്യബുള്‍സ് ഉള്‍പ്പടെയുള്ള നിക്ഷേപ സ്ഥാപനങ്ങളും കോടതിയെ സമീപിച്ചിരുന്നു.  

2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെതുടര്‍ന്ന് സുരക്ഷ ഉറപ്പാക്കാന്‍ ബേസല്‍ 3 മാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയതിനെതുടര്‍ന്ന് കൂടുതല്‍ മൂലധനംകണ്ടെത്താന്‍ ബാങ്കുകള്‍ കണ്ട പ്രധാനമാര്‍ഗമായിരുന്നു എ.ടി1 ബോണ്ടുകള്‍. കാലാവധിയില്ലാത്തവയും ഉയര്‍ന്ന ആദായം വാഗ്ദാനംചെയ്യുന്നവയുമാണ് ഈ വിഭാഗത്തിലുള്ള കടപ്പത്രങ്ങള്‍. നിക്ഷേപകര്‍ക്ക് പണം ആവശ്യമുള്ളപ്പോള്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഇടപാട് നടത്താന്‍കഴിയും. ബണ്ടിലെ നിക്ഷേപം എഴുതിത്തള്ളിയതിനെ റിസര്‍വ് ബാങ്കും അനുകൂലിക്കുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved