
ദില്ലി: വിമാനയാത്രാ സുരക്ഷാ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ കനത്ത പിഴ ഏര്‍പ്പെടുത്തുന്ന നിയമഭേദഗതി തയ്യാറാക്കി കേന്ദ്രസര്‍ക്കാര്‍.പിഴത്തുക പത്തിരട്ടി വര്‍ധിപ്പിച്ച് ഒരു കോടിരൂപയാക്കാനാണ് ബില്ലിലെ നിര്‍ദേശം.സുരക്ഷാ നിയമങ്ങളില്‍ എന്തുലംഘനമുണ്ടായാലും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍,ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി,എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്നിവര്‍ക്ക് നടപടി സ്വീകരിക്കാനുള്ള അധികാരവും ഭേദഗതിയിലൂടെ നല്‍കുന്നു.
കൂടാതെ എയര്‍ബസ് എ320 നിയോ വിമാനങ്ങള്‍ പ്രാറ്റ്,വിറ്റ്‌നി എഞ്ചിനുകളുമായി ഘടിപ്പിക്കുമ്പോള്‍ അപകടസാധ്യത കൂടും. ഈ പതിപ്പുകള്‍ ഉപയോഗിക്കുന്ന വ്യോമകമ്പനികള്‍ എല്ലാ പതിപ്പിലും മാറ്റം വരുത്തണമെന്നും ഡിജിസിഎ നിര്‍ദേശം നല്‍കി. വിമാന അപകടങ്ങള്‍ പതിവ് സംഭവമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടികളിലേക്ക് നീങ്ങുന്നത്. ഭേദഗതി ബില്‍ അനുസരിച്ചുള്ള ചട്ടങ്ങള്‍ ഏവിയേഷന്‍ മേഖലയില്‍ നടപ്പാക്കുന്നതിലൂടെ വ്യോമയാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ പത്ത് ലക്ഷം രൂപയാണ് സുരക്ഷാ വീഴ്ചയുണ്ടായാല്‍ വ്യോമകമ്പനികള്‍ നല്‍കേണ്ട പിഴത്തുക. ഇത് പുതിയ കാലത്ത് പര്യാപ്തമായ ശിക്ഷയല്ലെന്നാണ് വിലയിരുത്തുന്നത്. പിഴത്തുക ഉയര്‍ത്തുന്നതോടെ വ്യോമകമ്പനികള്‍ സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും അധികൃതര്‍ കരുതുന്നു.