
ന്യൂഡല്‍ഹി: യെസ് ബാങ്ക് സഹസ്ഥാപകന്‍ റാണ കപൂറിന്റെ 1,400 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ എന്നിവിടങ്ങളിലെ ആസ്തികളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഡിഎച്ച്എഫ്എല്‍ പ്രമോട്ടര്‍മാരായ കപില്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരുടെ 1,400 കോടിയുടെ സ്വത്തും കണ്ടുകെട്ടി.
റാണ കപൂറിന്റെയും കുടുംബത്തിന്റേയും മുംബൈയിലെ പാര്‍പ്പിട സമുച്ചയവും നിരവധി ഫ്‌ളാറ്റുകളും പിടിച്ചെടുത്തു. 685 കോടി രൂപ വിലമതിക്കുന്ന ഡല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗിലെ ഒരു ബംഗ്ലാവും പിടിച്ചെടുത്തവയില്‍ ഉണ്ട്. സ്ഥിര നിക്ഷേപത്തില്‍ 50 കോടി രൂപയും ഏജന്‍സി പിടിച്ചെടുത്തു. കപൂറും കുടുംബവും കൈക്കൂലി വാങ്ങി വന്‍തുക വായ്പ നല്‍കി ബാങ്കിന് 4,300 കോടി രൂപയുടെ കിട്ടാക്കടമുണ്ടാക്കിയതായി ഇഡി ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ അറസ്റ്റിലായ കപൂര്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്.
അതേസമയം ഫോളോ-ഓണ്‍ പബ്ലിക് ഓഫറിംഗ് (എഫ്പിഒ) വഴി 15,000 കോടി രൂപ സമാഹരിക്കുമെന്ന് റെഗുലേറ്ററി ഫയലിംഗില്‍ സ്വകാര്യ ബാങ്കായ യെസ് ബാങ്ക് വ്യക്തമാക്കി. പുതിയ ഇക്വിറ്റി ഷെയറുകള്‍ ഇഷ്യു ചെയ്യുന്നതിലൂടെ തുക സമാഹരിക്കുന്നതിന് മുന്നോടിയായുളള റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പുറത്തിറക്കിയതായി ബാങ്ക് ഫയലിംഗില്‍ വ്യക്തമാക്കി.
ഈ ആഴ്ച ആദ്യം, യെസ് ബാങ്കിന് നടപടികളുമായി മുന്നോട്ട് പോകാന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ ക്യാപിറ്റല്‍ റൈസിംഗ് കമ്മിറ്റി (സിആര്‍സി) യില്‍ നിന്ന് അനുമതി ലഭിച്ചിരുന്നു. എഫ്പിഒ ജൂലൈ 15 ന് തുറന്ന് ജൂലൈ 17 ന് അവസാനിക്കും. ഇക്വിറ്റി ഷെയറുകള്‍ രണ്ട് രൂപ മുഖവില നിരക്കില്‍ വാഗ്ദാനം ചെയ്യുമെന്നും ഫയലിംഗില്‍ വ്യക്തമാക്കി. രണ്ടായിരം കോടി രൂപയുടെ ഓഹരികള്‍ ബാങ്കിലെ ജീവനക്കാര്‍ക്കായി നീക്കിവയ്ക്കും.
റാണാ കപൂര്‍ വായ്പാ തട്ടിപ്പ് ഉണ്ടാക്കാന്‍ നിര്‍മ്മിച്ചത് 20 വ്യാജ കമ്പനികള്‍
യെസ് ബാങ്കുമായി ബന്ധപ്പെട്ട് സ്ഥാപകന്‍ റാണാ കപൂറടക്കമുള്ളവരുടെ പേരിലുള്ള ആരോപണങ്ങള്‍ ഇപ്പോഴും ദേശീയ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാണ്. സാമ്പത്തികമായി തകര്‍ച്ചയിലേക്ക് വഴുതി വീണ യെസ് ബാങ്കില്‍ നിന്ന് വായ്പകളെടുക്കാന്‍ റാണാ കപൂര്‍ 20 വ്യാജ കമ്പനികളാണ് മെനഞ്ഞുണ്ടക്കിയതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണക്കില്‍പ്പെടാത്ത പണം സ്വരൂപിക്കുക, ആസ്തികളിലടക്കം ക്രമക്കേടുകള്‍ നടത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരുപതോളം വരുന്ന വ്യാജ കമ്പനികളെ റാണാ കപൂര്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ ഒന്നടങ്കം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കപൂറും കുടുംബവും ഇതില്‍ പങ്കാളിയാണെന്നും തട്ടിപ്പിന്നായി തന്ത്രപ്രധാനമായ നീക്കം റാണാ കപൂര്‍ നടത്തിയെന്നുമാണ് ഇഡി അന്വേഷണത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്. അതേസമയം കപൂറും, ഭാര്യ ബിന്ദുവും, മക്കളും ചേര്‍ന്നാണ് വ്യാജ കമ്പനികളുടെ അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നത്. നേരത്തെ റാണാ കപൂറിനെ മുംബൈ കോടതിയില്‍ ഹാജരാക്കുകയും ഇഡി കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
മുംബൈ ബല്ലാഡ് എസ്റ്റേറ്റിലെ ഓഫീസില്‍ വെച്ച് 20 മണിക്കൂറോളമാണ് റാണാ കപൂറിനെ വിശദമായി ചോദ്യം ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് (പിഎംഎല്‍എ) കപൂറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന, ധനക്കമ്മിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എല്‍) നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ നിന്ന് റാണ കപൂറുമായി ബന്ധമുള്ള ഡുഇറ്റ് അര്‍ബന്‍ വെഞ്ച്വേഴ്‌സ് (ഇന്ത്യ) എന്ന കമ്പനി 600 കോടി രൂപ കൈപ്പറ്റിയതായാണ് ഇഡി നിലവില്‍ അന്വേഷണത്തില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്.
കിട്ടാക്കടം പെരുകിയ സാഹചര്യത്തില്‍ റാണാ കപൂറിനെ ചോദ്യം ചെയ്യാതെ നിവര്‍ത്തിയില്ലെന്ന് മാത്രമല്ല, യെസ് ബാങ്കിലെ നിക്ഷേപകര്‍ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. അതേസമയം റാനയുടെ കുടുംബത്തിന്റെ പക്കലുള്ള 2000 കോടി രൂപയോളം വരുന്ന നിക്ഷേപ സ്വത്തുക്കളുടെയും, ആസ്തികളുടെയുമെല്ലാം പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. യെസ് ബാങ്കിന്റെ തകര്‍ച്ചയയുമായി ബന്ധപ്പെട്ട് സിബിഐ ഊര്‍ജിത അന്വേഷണമാണ് നടത്തുന്നത്. അതിന്റെ ഫലമായിയാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഈ തീരുമാനം ഉണ്ടായിരിക്കുന്നതും.